മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിച്ചതിനും, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചതിനുമാണ് കേസ്. സംഭവത്തിൽ ശാസ്താ എന്ന് പേരുള്ള ബസ് കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
അപകടത്തിൽപ്പെട്ട ബസ് 50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള റോഡിലൂടെ 100 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും കണ്ടെത്തി. വളവും ചെരിവുമുള്ള റോഡിലെ അമിതവേഗതയാണ് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയത്. അപകടസമയത്ത് മഴയുണ്ടായിരുന്നതിനാൽ അക്വാപ്ലെയിനിങും അപകടത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചു. അപകടസ്ഥലത്തെ റോഡ് നിർമ്മാണത്തിൽ എന്തെങ്കിലും അപാകതകളുണ്ടോ എന്ന കാര്യം ദേശീയപാത അതോറിറ്റി പരിശോധിക്കും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരൻ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
