Home » Blog » Health » “നെഞ്ചുവേദനയുള്ള രോഗിയെ ക്യൂവിൽ നിർത്തിയത് ഗുരുതര വീഴ്ച” – ഡോ. ഹാരിസ് ചിറക്കൽ
7

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ ഉണ്ടായെന്ന് കാർഡിയോതോറാസിക് സർജൻ ഡോ. ഹാരിസ് ചിറക്കൽ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഡോ. ഹാരിസ് ചിറക്കൽ സംഭവത്തെ രൂക്ഷമായി വിമർശിച്ചത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തുന്ന രോഗിയെ ഒപി ടിക്കറ്റെടുക്കാൻ പറഞ്ഞ് ക്യൂവിൽ നിർത്തുന്നത് മെഡിക്കൽ പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമാണെന്നും, ഇത്തരത്തിലുള്ള രോഗികൾക്ക് ഉടൻ തന്നെ എമർജൻസി വിഭാഗത്തിൽ ചികിത്സ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ രോഗിക്ക് ഹൃദയസ്തംഭനം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇത്തരത്തിലുള്ള രോഗിയെ എമർജൻസി വിഭാഗത്തിലേക്ക് മാറ്റി ഇസിജി ഉൾപ്പെടെയുള്ള അടിയന്തര പരിശോധനകൾ നടത്തി ഐസിയുവിൽ നിരീക്ഷണത്തിലാക്കേണ്ടതാണ്. ഒപി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെടുന്നത് ജീവന് അപകടമുണ്ടാക്കുന്ന സമീപനമാണ്.” – എന്നാണ് ഡോക്ടർ കുറിച്ചത്.