അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന് കൊല്ലപ്പെട്ടു. സോഹില്‍ മുന്‍ജാവര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം അനുമതിയില്ലാതെ വനമേഖലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിംഹങ്ങള്‍ ഇണചേരുന്ന സമയത്തായിരുന്നു സംഭവമെന്ന് കരുതുന്നതായി ഷെട്രുഞ്ചി ഡിവിഷന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) ചിരാഗ് അമിന്‍ പറഞ്ഞു. മൃഗങ്ങളെ ശല്യപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്തതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ആണ് സിംഹമാണ് സോഹില്‍ മേമനെ ആക്രമിച്ചത്.
പിന്നാലെ ഒപ്പമുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി ലിലിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ യുവാവിനൊപ്പം മൂന്ന് പേര് ഉള്പ്പെട്ടിട്ടുണ്ടൊണ് പ്രാഥമിക കണ്ടെത്തല്‍. സംഭവം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തിനിടെ അമ്രേലി ജില്ലയില്‍ സിംഹം ആക്രമിക്കുന്ന ഏഴാമത്തെ സംഭവമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് പേര് മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
