നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. ആശുപത്രി സൂപ്രണ്ടിനോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ ആരോപണവിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. നാളെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു.ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന ആശുപത്രിയില്‍ ചികിത്സ തേടിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാര്‍ (52)ആയിരുന്നു മരിച്ചത്. നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരന്‍ ക്യൂവില്‍ നില്‍ക്കാന്‍ പറഞ്ഞെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.
അരമണിക്കൂറോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. ഇതിനിടെ രാജേഷ് കുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജേഷിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെ ആശുപത്രി സൂപ്രണ്ട് ജോയ് ജോണ്‍ സ്ഥലത്തെത്തി. തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത്. രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആദ്യം തയ്യാറായിരുന്നില്ല. ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
