ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനി ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിൽ രണ്ടു വയസ്സു പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളോട് ആയമാർ കാട്ടിയ മൃഗീയമായ ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാര്‍ക്കെതിരെ (ആയമാര്‍) പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ എച്ച്.എ.എല്‍ ക്യാമ്പസിലുള്ള കേപ്ജെമിനി ഐടി കമ്പനിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേകെയറിലാണ് മാതാപിതാക്കളുടെ മനസ്സ് തകര്‍ക്കുന്ന രീതിയിലുള്ള ക്രൂരതകള്‍ അരങ്ങേറിയത്.
കരയുകയോ ബഹളം വെയ്ക്കുകയോ ചെയ്യുന്ന കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡിങ് വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് കുട്ടികളുടെ മുഖത്തേക്കും വായിലേക്കും നേരിട്ട് ശക്തിയായി വെള്ളം ചീറ്റിച്ചുമാണ് ഇവര്‍ ക്രൂരത കാട്ടിയത്. ഐടി പാര്‍ക്കില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ തങ്ങളുടെ ജോലിസമയത്ത് കുഞ്ഞുങ്ങളെ പരിചരിക്കാനായി ഏല്‍പ്പിക്കുന്ന ഈ ഡേകെയറിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വാട്ട്സ്ആപ്പിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പുറത്തുവന്നത്. ഡേകെയര്‍ സെന്ററിനുള്ളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ചൈല്‍ഡ് ഹെല്പ്ലൈനില് വിവരം ലഭിക്കുകയും തുടര്‍ന്ന് പോലീസ് കര്‍ശന നടപടിയെടുക്കുകയുമായിരുന്നു.
രണ്ടു മുതല്‍ മൂന്ന് വയസ്സ് വരെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളോടാണ് ആയമാര്‍ ഈ മൃഗീയത കാണിച്ചതും, വിവരം പുറത്തുപറയാതിരിക്കാന്‍ അവരെ ഭീഷണിപ്പെടുത്തിയതും.ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റാരോപിതരായ അഞ്ച് വനിതാ ജീവനക്കാര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിചരണവും) നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഐടി നഗരത്തിലെ പ്രമുഖ കമ്പനിക്കുള്ളില്‍ നടന്ന ഈ സംഭവം നഗരത്തിലെ രക്ഷകര്ത്താക്കള്ക്കിടയില് വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
