Home » Blog » kerala Max » കൊലപ്പെടുത്തിയത് പ്രണയം നഷ്ടപ്പെടുമെന്ന് കരുതി ; എഫ്‌ഐആറില്‍ സിയക്കെതിരെ ഗുരുതര ആരോപണം
ketan-680x450

<strong>പൂനെ</strong>: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവായ സിയ ഗോയല്‍ തന്നെയെന്ന് എഫ്‌ഐആര്‍. കേതന്റെ പിതാവ് വിശാല്‍ ദേവ്ചന്ദ് അഗര്‍വാള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് പരാമര്‍ശം. സിയ തന്നോട് വിചിത്രമായി പെരുമാറുന്നെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കിടുമെന്നും ജൂണ്‍ 23ന് കേതന്‍ കുടുംബാംഗങ്ങളോട് പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. ജൂണ്‍ 4ന് ആദ്യം ഇരുവരും ലൊഹാഗഡ് ഫോര്‍ട്ടില്‍ പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ തനിക്ക് അവിടെ തന്നെ പോകണമെന്ന് സിയ കേതനോട് നിരന്തരം ആശ്യപ്പെട്ടിരുന്നെന്ന നിര്‍ണായക വിവരവും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പോകുന്ന തന്റെ ജന്‍മദിനത്തിന് അവിടെ പോകുന്നതിന് കേതനെയും കുടുംബത്തേയും സമ്മതിപ്പിക്കുന്നതിനായി ജൂണ്‍ 17 സിയ വാട്‌സപ്പില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കേതന്റെ മാതാവ് രാഖി അഗര്‍വാള്‍ ആദ്യം ഇതിന് സമ്മതിച്ചിരുന്നില്ല. എന്നാല്‍ അവരെ സമ്മതിപ്പിക്കുന്നതിനായി സിയ കേതന്റെ മാതാവിനോട് നേരിട്ട് സംസാരിച്ചെന്നും എഫ്‌ഐആറിലുണ്ട്.
ജൂണ്‍ 18 രാവിലെ കേതന്‍ യാത്ര പോകാനായി വീട്ടില്‍ നിന്നിറങ്ങുകയും പൂനെ – മുംബൈ ഹൈവേയിലെ കിവാലെ പാലത്തില്‍ നിന്ന് സിയയെ ഒപ്പം കൂട്ടുകയും ചെയ്തു. പിന്നാലെ 10.45ഓടെയാണ് കേതന്‍ കാല്‍ വഴുതി കൊക്കയിലേക്ക് വീണെന്ന് അറിയിച്ച് കേതന്റെ മാതാവിന് സിയയുടെ ഫോണ്‍ കോള്‍ വരുന്നത്.

പൊലീസ് കേതനെ കൊക്കയിന്‍ നിന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജൂണ്‍ 21ന് കേതന്റെ പിതാവും സുഹൃത്തുക്കളായ നവ്ദീപ് ജിണ്ടാളും തരുണ്‍ മിട്ടാളും സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് അവിടെനിന്ന് കാല്‍ വഴുതി വീഴാന്‍ സാധ്യത കുറവാണെന്ന സംശയമുണ്ടാകുന്നത്. പിന്നാലെ സിയ എപ്പോഴും ഫോണില്‍ സംസാരിച്ചിരുന്ന സുഹൃത്ത് ചേതന്‍ ചൗദരിയിലേക്ക് കുടുംബത്തിന്റെ സംശയമെത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്ന ആരോപണവും കുടുംബമുയര്‍ത്തി.

സിയ ഗോയലും ചേതന്‍ ചൗദരിയും ചേര്‍ന്ന് തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കണ്ടാണ് കേതനെ കൊലപ്പെടുത്തിയതെന്നാണ് ലൊനാവാല റൂറല്‍ പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.ഫെബ്രുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ജൂണ്‍ 6ന് പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിനായി ബാലിയിലേക്ക് പോകാന്‍ ഇരുവരും തീരുമാനിച്ചിരുന്നെങ്കിലും കേതന്റെ പാസ്‌പോര്‍ട്ട് കാണാതായതിനാല്‍ യാത്ര മുടങ്ങിയെന്നും കേതന്റെ പിതാവ് പറഞ്ഞിരുന്നു