Home » Blog » Kerala » ചിദംബരം ചിത്രം ബാലന് പ്രശംസയുമായി സൂര്യയും ജ്യോതികയും; മലയാളം സിനിമയിൽ നിന്ന് വീണ്ടുമൊരു ഗംഭീര ചിത്രമെന്ന് താരങ്ങൾ
8

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ- ദി ബോയ്’ എന്ന ചിത്രം ആഗോള തലത്തിൽ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. ഈ വർഷം മലയാളത്തിലെത്തിയ ഏറ്റവും മികച്ച ചിത്രമെന്ന അഭിപ്രായമാണ് ചിത്രം നേടിയെടുത്തത്. കേരളത്തിന് അകത്തും പുറത്തുമുള്ള സിനിമാ പ്രവർത്തകരിൽ നിന്നും വലിയ കയ്യടി നേടുന്ന ചിത്രത്തിന് ഇപ്പോൾ പ്രശംസയുമായി എത്തിയിരിക്കുന്നത് തമിഴ് സൂപ്പർതാരം സൂര്യയും അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത നടിയുമായ ജ്യോതികയുമാണ്. മലയാള സിനിമയിൽ നിന്ന് വീണ്ടുമൊരു ഗംഭീർ ചലച്ചിത്രാനുഭവം എത്തിയിരിക്കുന്നു എന്നാണ് ഇരുവരും പറയുന്നത്. സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട്ട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ്.

ബാലൻ കണ്ടു എന്നും, മഞ്ഞുമ്മൽ ബോയ്സിന് ശേഷം ഇതുപോലൊരു സിനിമ ചെയ്യാനുള്ള തീരുമാനം തന്നെ, ചിദംബരവും അദ്ദേഹത്തിന്റെ ടീമും നമ്മുക്ക് നൽകാൻ ആഗ്രഹിച്ചതിനെക്കുറിച്ച് എല്ലാം തുറന്നു കാണിക്കുന്നുണ്ടെന്നും സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ ചിത്രം മലയാള വ്യവസായത്തിൽ നിന്നുള്ള മറ്റൊരു മികച്ച സിനിമാനുഭവമാണ് എന്നും, ജിത്തു മാധവൻ രചിച്ച  ഈ അതുല്യമായ കഥയുമായി മുന്നോട്ട് നീങ്ങിയതിന് സംവിധായകനോട് വലിയ ബഹുമാനം ഉണ്ടെന്നും സൂര്യ പറയുന്നു. പുതുമുഖ അഭിനേതാക്കളായ ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ എന്നിവരെ പൂർണ്ണമായി വിശ്വസിച്ചതും,  അബ്ബാസ് ആയി ടോവിനോ തോമസ് എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിച്ചതും, പ്രവചനാതീതമായ രീതിയിൽ ചിത്രത്തിന്റെ കഥ പറയുകയും ചെയ്തതാണ് ബാലന്റെ ഹൈലൈറ്റുകൾ എന്നും സൂര്യ കൂട്ടിച്ചേർത്തു. ഈ ചിത്രത്തിലെ അഭിനയം, തിരക്കഥ, ഛായാഗ്രഹണം, സുഷിൻ ഒരുക്കിയ സംഗീതം  ആർട്ട്, സൗണ്ട് തുടങ്ങി എല്ലാം അതിശയിപ്പിക്കുന്നതാണെന്നും,  ഈ പുതുമുഖങ്ങളുടെ അഭിനയം കണ്ടപ്പോൾ, തന്റെ കഴിവ് തനിക്ക് ഇനിയും മിനുക്കണം എന്നാണ് തോന്നിയത് എന്നും കുറിച്ചു കൊണ്ടാണ് സൂര്യ ഈ ചിത്രത്തിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനം നൽകിയത്.

ചിദംബരം ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയ ചിത്രമാണ് ബാലൻ എന്ന് ജ്യോതികയും ചിത്രം കണ്ടതിന് ശേഷം സമൂഹ മാധ്യമത്തിൽ കുറിച്ചു. സഹാനുഭൂതി, നിഗൂഢത, നിഷ്കളങ്കത, ക്രിമിനൽ സഹജാവബോധം എന്നിവ വളരെ സുഗമമായി സമന്വയിപ്പിക്കുന്ന ജീത്തു മാധവന്റെ കൗതുകകരവും നിരന്തരം ആശ്ചര്യപ്പെടുത്തുന്നതുമായ തിരക്കഥയും ഈ ചിത്രത്തെ ഒരു മാസ്റ്റർപീസ് ആക്കി മാറ്റിയെന്നും ജ്യോതിക പറഞ്ഞു. സ്ത്രീത്വത്തിന്റെ ശക്തമായ ആൾരൂപത്തെ സ്ക്രീനിൽ പ്രദർശിപ്പിച്ച ഫർസാനയുടെ പ്രകടനം ഏറെ സന്തോഷം നൽകിയെന്ന് ജ്യോതിക പറഞ്ഞു. കണ്ണുകളിലെ നിഷ്കളങ്കതയും ആഴവും നേരിട്ട് കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന രീതിയിൽ അഭിനയിച്ച ആദിശേഷനും സിനാനും, ഒപ്പം വൃദ്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഡോളി ജൂണിനും ജ്യോതിക അഭിന്ദനം നൽകി. ഡോളി ജൂണിന്റെ കഥാപാത്രം വളരെ പുതുമയുള്ളതും അതിൽ അവർ ഗംഭീര പ്രകടനവുമാണ് നൽകിയതെന്നും ജ്യോതിക എടുത്തു പറയുന്നു.

ടോവിനോ തോമസ് തൻറെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് നല്കാൻ, തൻറെ സ്റ്റാർഡത്തിന്റെ ഭാരമെല്ലാം ഒഴിവാക്കിയെന്നും, സുഷിൻ ശ്യാമിന്റെ സംഗീതം ആദ്യ പകുതിയിൽ തങ്ങളെ ത്രസിപ്പിക്കുകയൂം രണ്ടാം പകുതിയിൽ ശരിയായ വൈകാരിക നിമിഷങ്ങളെ മാത്രം സ്പർശിക്കുകയും ചെയ്യുന്നു എന്നും ജ്യോതിക കുറിച്ചു. ഷൈജു ഖാലിദിന്റെ ക്യാമറ വർക്കിൽ കാവ്യാത്മകമായ ക്ലോസപ്പുകളും പെയിന്റ് ചെയ്ത ഫ്രെയിമുകളും ഉള്ളതുപോലെയാണ് അനുഭവപെട്ടതെന്നും, ഇത് ഒരു സമ്പൂർണ്ണ വിഷ്വൽ ട്രീറ്റ് ആണെന്നും അവർ പറയുന്നു. ഈ വലിയ മോശം ലോകത്തിൽ നഷ്ടപ്പെടാൻ നിർബന്ധിതരായ മാതൃത്വത്തിന്റെയും നിഷ്കളങ്കതയുടെയും ഈ കഥ, തിയേറ്ററുകളിൽ നഷ്ടപ്പെടുത്തരുത് എന്നും പറഞ്ഞ ജ്യോതിക, അത്രയും മൂർച്ചയുള്ളതും ബുദ്ധിപരമായി ഒരുക്കിയതുമായ ഒരു ചിത്രമാണ് ബാലൻ എന്നും കൂട്ടിച്ചേർത്തു. മലയാള ചലച്ചിത്ര വ്യവസായത്തിൽ നിന്ന് വന്ന മറ്റൊരു മികച്ച അനുഭവം ആണ് ഇതെന്നും, ഒപ്പം ചിത്രത്തിന്റെ ടീമിനെ കാണാൻ സാധിച്ചതിൽ അഭിമാനമുണ്ട് എന്നും ജ്യോതിക പറയുന്നു.

ഒരു അമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ കഥ പറയുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം , ഒരേ സമയം ഇമോഷണൽ ഡ്രാമ ആയും ത്രില്ലർ ആയും ആണ് സഞ്ചരിക്കുന്നത്. ചിദംബരത്തിൻ്റെ സംവിധാന മികവും ജിത്തു മാധവൻ്റെ തിരക്കഥയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സുഷിൻ ശ്യാമിൻ്റെ ഗംഭീര പശ്ചാത്തല സംഗീതവും വലിയ കയ്യടിയാണ് നേടുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയെടുത്തിട്ടുണ്ട്. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ടോവിനോ തോമസ്, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ഇവരെല്ലാം മികച്ച പ്രകടനമാണ് നൽകിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്.

ഛായാഗ്രഹണം – ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ – ഗണപതി, വസ്ത്രാലങ്കാരം – സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി – ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് – സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് – ശ്രീക് വാര്യർ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.