കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ പ്രതിസന്ധികൾ പരിഹരിച്ച് സംഘടനയെ വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവമാണെന്ന് അഡ്ഹോക് കമ്മിറ്റി അംഗം രമേഷ് പിഷാരടി. രാജിവെച്ച അംഗങ്ങളെ തിരിച്ചെത്തിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സംഘടനയിൽ ഐക്യം പുനഃസ്ഥാപിക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജിവെച്ച ശ്വേതാ മേനോൻ, അൻസിബ, മല്ലികാ സുകുമാരൻ എന്നിവരുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുമായും വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും പിഷാരടി വ്യക്തമാക്കി. ഓരോരുത്തരും സംഘടന വിടാൻ കാരണമായ സാഹചര്യങ്ങൾ മനസ്സിലാക്കി അതിന് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്ഹോക് കമ്മിറ്റിയുടെ പ്രധാന ദൗത്യം എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ ചുമതലയേൽപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ചേർന്ന ആദ്യ യോഗത്തിൽ ഇതുസംബന്ധിച്ച പ്രാഥമിക തീരുമാനങ്ങൾ കൈക്കൊണ്ടതായും പിഷാരടി അറിയിച്ചു.
