കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്നാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനം. ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് കേരളത്തില്‍ എത്തി ഈ വാഗ്ദാനം ആവര്‍ത്തിച്ചത്. പക്ഷെ അധികാരത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് കാലുമാറിയിരിക്കുന്നു.
ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൌജന്യയാത്ര എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. 800 കോടി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നാലോ തിരുവനന്തപുരം ജില്ലയുടെ കാര്യം എടുത്താല്‍ ഓര്‍ഡിനറി ബസ് കണികാണാന്‍ പോലുമില്ല. എല്ലാം സിറ്റി ഫാസ്റ്റ് ബസുകളാണ്.
സിറ്റി ഫാസ്റ്റും ഓര്‍ഡിനറിയും തമ്മില്‍ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയില്ല. അത്രയധികം സാമ്യമാണ് ഈ ബസുകള്‍ക്കുള്ളത്. ഈ ബസ് കാത്തു നിന്നാല്‍ എത്തേണ്ട സ്ഥലത്ത് സ്ത്രീകള്‍ക്ക് എത്താന്‍ കഴിയില്ല. കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര വേണമെന്ന് കെഎസ്ആര്‍ടിസിയെ അറിയുന്ന ഒരു സ്ത്രീ പോലും പറയില്ല. അധികാരം ലഭിക്കാന്‍ വേണ്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എന്ന പേരില്‍ ഒരു വാഗ്ദാനം കോണ്ഗ്രസ് തന്നെ വയ്ക്കുകയായിരുന്നു. ഫാസ്റ്റ് ബസില്‍ എപ്പോള്‍ ഈ ആനുകൂല്യം നടപ്പിലാകും എന്ന് പറയാന്‍ മുഖ്യമന്ത്രി സതീശന് പോലും കഴിയുന്നില്ല. ഫലത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്നത് കടലാസില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയാണ്. കെഎസ്ആര്‍ടിസി നഷ്ടത്തിലാണ് എന്ന് കേരളത്തിലുള്ളവര്‍ക്കറിയാം. എന്നിട്ട് എന്തിനാണ് കെഎസ്ആര്‍ടിസിയില്‍ കയറിയുള്ള അഭ്യാസം എന്ന് മാത്രം ആര്‍ക്കുമറിയില്ല.
സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം പ്രഖ്യാപനമായിട്ട് ഒതുങ്ങേണ്ട അവസ്ഥയാണ്. എല്ലാ ജില്ലയിലും ഓര്‍ഡിനറി-ഫാസ്റ്റ് ബസുകളുടെ കണക്കെടുത്താല്‍ ഇതാണ് അവസ്ഥ. ഓര്‍ഡിനറി ബസ് നാമമാത്രമേയുള്ളൂ. കേരളത്തിലെ മുക്കാല്‍ പങ്ക് സ്ത്രീകള്‍ക്കും ആനുകൂല്യം ലഭിക്കാന്‍ പോകുന്നില്ല. ആനുകൂല്യം ലഭിക്കണമെങ്കില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുക തന്നെ വേണം. കേരളത്തിലെ ജനങ്ങള്‍ അല്ല കുറ്റക്കാര്‍ കോണ്‍ഗ്രസ് ആണ്. വെള്ളം ചേര്‍ത്ത പ്രഖ്യാപനമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്ന് കേരളത്തിലെ ആരും തിരഞ്ഞെടുപ്പിന് മുന്‍പ് അറിഞ്ഞില്ല.
തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഒക്കെ തമാശയാണെന്ന് പറഞ്ഞത് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ ഗവര്‍ണറുമായ പി.എഎസ്.ശ്രീധരന്‍ പിള്ളയാണ്. കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടാണ് പിള്ള ഇത് പറഞ്ഞതും. ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവന്‍ കെഎഎസ്ആര്‍ടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൌജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലായാല്‍ മാത്രം തിരഞ്ഞെടുപ്പ് വാഗ്ദാനം കോണ്‍ഗ്രസ് നടപ്പിലാക്കി എന്ന് പറയാന്‍ കഴിയുകയുള്ളൂ.
