Home » Blog » Kerala » ഭായിമാരില്‍ പലരും ബംഗ്ലാദേശികള്‍; എസ്ഐആര്‍ കാരണം തിരികെ എത്തിയില്ല; കെട്ടിടനിര്‍മാണ മേഖല അടക്കം സ്തംഭനത്തില്‍
WhatsApp Image 2026-06-08 at 15.26.28

guest workers

ബംഗ്ലാദേശികളെ നാടുകടത്തിയതോടെ ഇത് കൂടുതല്‍ ബാധിച്ചത് കേരളത്തെയാണ്.ഇവര്‍ മടങ്ങിവരാതായതോടെ കേരളത്തിലെ നിര്‍മാണ മേഖല തൊട്ട് ലോട്ടറി മേഖല വരെ സ്തംഭിച്ചിരിക്കുന്ന അവസ്ഥയാണ്. കേരളത്തിലേയ്ക്ക് എത്തിയിരുന്നു ഇതര സംസ്ഥാന തൊഴിലാളികളില്‍ വലിയൊരു ഭാഗം ബംഗാളില്‍ നിന്നായിരുന്നു. കുറഞ്ഞ ശമ്പളവും, മികച്ച ജോലിയും ആയിരുന്നു കേരളം അതിഥി തൊഴിലാളികളെ ആകര്‍ഷിക്കാന്‍ കാരണം. അസം. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അതിഥി തൊഴിലാളികള്‍ ബംഗാളിലേക്ക് പോയത്. പക്ഷെ എസ്ഐആര്‍ കാരണം ഇവരുടെ പൗരത്വവിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു. പുതുതായി വന്ന ബിജെപി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതോടെ ഇവര്‍ ബംഗ്ലാദേശിലേക്ക് തിരികെ പോയത്. ബംഗ്ലാദേശിലേക്ക് തിരികെ പോയാല്‍ നിയമനടപടിയില്‍ നിന്നും ഒഴിവാക്കാം എന്ന് ബംഗാള്‍ സര്‍ക്കാര്‍ ഇവരെ അറിയിച്ചിരുന്നു.

ബംഗ്ലാദേശികളെ പാര്‍പ്പിക്കുന്നവര്‍ക്ക് കനത്ത തുക ഫൈന്‍ കൂടി ഈടാക്കിയതോടെ ഇവരെ ഒളിവില്‍ താമസിപ്പിക്കാനും ബംഗാളിലുള്ളവര്‍ തയ്യാറായില്ല. ഇതോടെയാണ് ഇവര്‍ ബംഗ്ലാദേശിലേക്ക് തന്നെ മടങ്ങിപ്പോയത്. എന്നാല്‍ കേരളം ഇപ്പോള്‍ വെള്ളം കുടിക്കുന്ന അവസ്ഥയാണ്. നാട്ടിലേക്ക് പോയ ഭായിമാരില്‍ പകുതിപോലും മടങ്ങി എത്തിയിട്ടില്ല. അതിനാല്‍ നിര്‍മാണ മേഖലയില്‍ ആളെ കിട്ടാനില്ല. ജോലി ചെയ്തിരുന്നവരില്‍ മുക്കാല്‍ പങ്കും ബംഗാളികള്‍ ആയിരുന്നു. ഹോട്ടല്‍ മേഖലയിലും അവസ്ഥ സമാനമാണ്. പല ഹോട്ടലുകളിലും ജോലി ചെയ്യാന്‍ ആളില്ല. പാചകവാതക സിലിണ്ടര്‍ പ്രശ്നം ഹോട്ടല്‍ മേഖലയെ വലയ്ക്കുമ്പോള്‍ തന്നെയാണ് ജോലിക്ക് ആളെ കിട്ടാനില്ലാത്ത അവസ്ഥയും.

പല ഹോട്ടലുകളും ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ അടഞ്ഞു കിടക്കുകയാണ്. ലോട്ടറി എടുക്കുന്നവരില്‍ ഭൂരിഭാഗവും ഭായിമാര്‍ തന്നെയാണ്. ആയിരം രൂപ കൂലി കിട്ടിയാല്‍ മിക്കവരും അഞ്ഞൂറ് രൂപ ലോട്ടറിക്ക് നല്‍കും. ഒട്ടുവളരെ ഭായിമാര്‍ക്ക് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം സമ്മാനം കിട്ടിയ ഭായി സമ്മാനം ലഭിച്ച ലോട്ടറിയുമായി തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയതും തമ്പാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സുരക്ഷ ഒരുക്കിയതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഭായിമാര്‍ പോയതോടെ ലക്ഷക്കണക്കിന് ലോട്ടറിയാണ് ലോട്ടറി സ്റ്റാളുകളില്‍ കെട്ടിക്കിടക്കുന്നത്.

ലോട്ടറി മേഖലയും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്. നാട്ടില്‍ ഉള്ള ഭായിമാരെ തിരികെ എത്തിക്കാന്‍ ബില്‍ഡര്‍മാര്‍ പണം വാരി എറിഞ്ഞിട്ടും ഇത് വലിയ രീതിയില്‍ രക്ഷയായിട്ടില്ല. വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്ക് പോയി തിരികെ വരാന്‍ പ്രത്യേക ബസ് വരെ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ഉദ്ദേശിച്ച ഫലം കിട്ടാഞ്ഞതിന്റെ നിരാശ കെട്ടിട നിര്‍മാണ മേഖലയിലുണ്ട്. എസ്ഐആര്‍ ഈ രീതിയില്‍ ഉള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മലയാളികള്‍ക്ക് ഇപ്പോഴാണ് ബോധ്യമായത്.