ഔദ്യോഗിക എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നിയമപോരാട്ടത്തിലേക്ക്.. സിജെപിയുടെ സ്ഥാപകന്‍ അഭിജീത്ത് ദിപ്കെയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.മെയ് 21 നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കിയതിനെതിരെയാണ് സിജെപി കോടതിയെ സമീപിച്ചത്. 165K ഫോളോവേഴ്സുള്ള പേജായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയിൽ വിലക്കിയത്. പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരില്‍ പുതിയ എക്സ് അക്കൗണ്ടും തുടങ്ങിയിരുന്നു.
നിലവില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം പേജ് 18.9 മില്യണ്‍ ഫോളോവേഴ്സ് കടന്നു. രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഫോളോവേഴ്സിനെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി മറികടന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. ‘ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു.
അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്’ എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ‘സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി’ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.
