ഫാഷന്‍ ഷോയുടെ മറവില്‍ യുവതികളെ ദുബായില്‍ എത്തിച്ച് സെക്സ് റാക്കറ്റിനു കൈമാറിയ കേസിലെ പ്രതി അലീനയുടെ ഫോണ്‍ സംഭാഷണം പുറത്ത്. ഇരയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറത്ത് എത്തിയത്. ശബ്ദസന്ദേശം കേള്‍ക്കാം.
പറയുന്നത് മാതിരി ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ പണി തരില്ല. പക്ഷെ അയാള്‍ പണി തരും എന്നാണ് അലീന പറയുന്നത്. അലീനയുടെ ആണ്‍സുഹൃത്തായ ഗുണ്ടാ നേതാവിനെക്കുറിച്ചാണ് അലീന പറയുന്നത് എന്നാണ് പോലീസ് പറയുന്നത്. അലീനയുടെ ഒപ്പമുള്ള മഞ്ജിമയും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. യുവതികളെ വിസിറ്റിംഗ് വിസയില്‍ ദുബായില്‍ എത്തിക്കുക. വിസയുടെ കാലാവധി തീരുമ്പോള്‍ മടക്കി അയക്കും. അതുവരെ യുവതികള്‍ സെക്സ് റാക്കറ്റിന്റെ പിടിയിലായിരിക്കും.
ഫ്ലാറ്റുകളിലും ഹോട്ടലുകളിലും താമസിച്ച് ഇവരെ നിരന്തര പീഡനത്തിനു വിധേയമാക്കും. മദ്യത്തിലും വെള്ളത്തിലുമൊക്കെ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തി ഇടപാടുകാര്‍ക്ക് കൈമാറുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിനിടയില്‍ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്യും. ഇത് കാണിച്ച് ഭീഷണിപ്പെടുത്തും. തോന്നിയ രീതിയില്‍ മര്‍ദ്ദിക്കുകയും ചെയ്യും. ലൈംഗിക പീഡന ദൃശ്യങ്ങള്‍ വെളിയില്‍ നല്‍കും എന്ന് ഭീഷണിപ്പെടുത്തുന്നതിനാല്‍ യുവതികള്‍ പരാതി നല്‍കാന്‍ മടിക്കും. ഇതാണ് ഇവര്‍ മറയാക്കിയത്. ഇരകളുടെ ചിലരുടെ പാസ്പോർട്ടും ഫോണും വാങ്ങിവയ്ക്കുകയും ചെയ്യും. 25000 രൂപയാണ് ഒരു തവണ ഒരിടപാടുകാരനോട് വാങ്ങുന്നത്. കോടികളാണ് ഇവര്‍ സമ്പാദിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഈ കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ ഇപ്പോള്‍ പിടിയിലായ സിന്ധുവാണ് എന്നതാണ് പോലീസിനു മനസിലാക്കാന്‍ കഴിഞ്ഞത്.
ദുബായിൽ ജനുവരി 25ന് നടക്കുന്ന ഫാഷൻ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ‘അടിപൊളി’ മോഡലുകളെ വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ടത് അലീനയാണ്. സിന്ധുവിന്റെ ദുബായിലുള്ള മകനും മകളും നടത്തുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പേരിലാണ് യുവതികളെ ക്ഷണിച്ചത്. ബർ ദുബായിലെ അൽ റഫയിൽ മലയാളികളുൾപ്പെടെയുള്ള റസിഡൻഷ്യൽ മേഖലയായ റോള സ്ട്രീറ്റിലെ ഫ്ലാറ്റിലെത്തിച്ചാണ് യുവതികളെ പലർക്കായി കാഴ്ചവച്ചിരുന്നത്. മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതരാക്കിയ ശേഷമാണ് പീഡനം നടത്തിയത്. ഇവരിൽ നിന്ന് രക്ഷപ്പെട്ട ഫോർട്ടുകൊച്ചി സ്വദേശിനിയായ മോഡൽ മരട് പൊലീസിന് നൽകിയ പരാതിയാണ് പ്രതികളെ കുടുക്കിയത്. ഈ യുവതി അടക്കം മൂന്നുപേര്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികളായ സിന്ധുവും അലീനയും രാജ്യാന്തര സെക്സ് റാക്കറ്റിലെ കണ്ണികളാണെന്ന് കൊച്ചി സിറ്റി പൊലീസ് പറഞ്ഞു. പ്രധാന പ്രതിയായ സിന്ധുവിനെ പോലീസ് ഇന്ന് കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യും. അന്വേഷണം ഇപ്പോള്‍ സിനിമാ സീരിയല്‍ മേഖലയിലേക്കും തിരിയുകയാണ്.
