Home » Blog » kerala Max » ഒരു താളം, ഒരു മേളം, ഒരു ചരിത്രം; ലോക റെക്കോർഡിലേക്ക് ചെണ്ടകൊട്ടി ഫൊക്കാന
Screenshot_20260513_000046

ന്യൂ യോർക്ക് : അമേരിക്കൻ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ ഫൊക്കാന, ചെണ്ടമേളത്തിൽ ലോക റെക്കോർഡ് കുറിക്കാനൊരുങ്ങുന്ന ‘ഫൊക്കാന മെഗാ ചെണ്ട – പഞ്ചാരിമേളം ഗിന്നസ് വേൾഡ് റെക്കോർഡ് അറ്റെംപ്റ്റി’ന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഓൺലൈൻ മീറ്റിംഗ് മെയ് 11-ന് ആവേശകരമായ പങ്കാളിത്തത്തോടെയും സജീവ ചർച്ചകളോടെയും നടന്നു.

കേരളത്തിന്റെ അഭിമാനവും പദ്‌മശ്രീ ജേതാവുമായ മട്ടന്നൂർ ശങ്കരൻകുട്ട സന്നിഹിതനായ ഈ മീറ്റിംഗിൽ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 37 ചെണ്ട ആശാൻമാർ പങ്കെടുത്തു. ചെണ്ടമേളത്തിൻ്റെ തനിമയും കേരളീയ പാരമ്പര്യത്തിൻ്റെ ആത്മാവും ഒരു തരി പോലും നഷ്ടപ്പെടാതെ, ഗിന്നസ് ലോക റെക്കോർഡിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ സംരംഭം എങ്ങനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താമെന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

പഞ്ചാരിമേളത്തിൻ്റെ ഘടന, ചെണ്ട സംഘങ്ങളുടെ കോമ്പിനേഷൻ, വേഷധാരണം, ഏകോപിത പരിശീലനം, സാമ്പിൾ വീഡിയോ തയ്യാറാക്കൽ, വിവിധ പ്രദേശങ്ങളിലായി പരിശീലനം എങ്ങനെ കാര്യക്ഷമമായി വ്യാപിപ്പിക്കാം തുടങ്ങിയ വിഷയങ്ങളിൽ ആശാൻമാർ വിലപ്പെട്ട നിർദേശങ്ങളും സംശയനിവാരണങ്ങളും പങ്കുവെച്ചു.

2026 ഓഗസ്റ്റ് 6 മുതൽ 9 വരെ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കായ കൽഹാരി റിസോർട്ടിൽ ഫൊക്കാന ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് ഓഗസ്റ്റ് 8-ന് വൈകിട്ട് 3 മണിക്ക് ഈ ഗിന്നസ് ലോക റെക്കോർഡ് ശ്രമം അരങ്ങേറും.

ഈ മഹാസംരംഭം ഒരു റെക്കോർഡിനായുള്ള പരിശ്രമം മാത്രമല്ല… മലയാളിയുടെ ഹൃദയമിടിപ്പായ ചെണ്ടമേളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഫൊക്കാനയുടെ ആത്മാർഥമായ പരിശ്രമത്തിന്റെ ഭാഗമാണ്.

ചെണ്ടയുടെ ഓരോ നാദവും കേരളത്തിന്റെ മണ്ണിന്റെ ഗന്ധമാണ്. പഞ്ചാരിമേളത്തിന്റെ ഓരോ താളവും, ഓരോ മേളവും തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു സാംസ്‌കാരിക നാഡിയാണ്.ഒരാളുടെ താളം മറ്റൊരാളുടേതുമായി കൃത്യമായി ചേരുമ്പോഴാണ് പഞ്ചാരിമേളം പൂർണമാകുന്നത്. അതുപോലെ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമിക്കുമ്പോഴാണ് ഈ സ്വ‌പ്നവും ചരിത്രമാകുന്നത്.
ഇതുവരെ വിവിധ നഗരങ്ങളിൽ വേർതിരിഞ്ഞ് പ്രവർത്തിച്ചിരുന്ന ചെണ്ട കലാകാരന്മാരെ ഒരു വേദിയിലേക്ക് കൂട്ടിച്ചേർത്ത്, വടക്കേ അമേരിക്കയിൽ ശക്തമായ ഒരു “ചെണ്ട നെറ്റ‌്വർക്ക്” രൂപപ്പെടുന്നതും ഈ സംരംഭത്തിന്റെ വലിയൊരു നേട്ടമായി മാറുന്നു. അത് ഒരു ഗിന്നസ് റെക്കോർഡിനേക്കാൾ വലിയ “മലയാളി ഐക്യത്തിന്റെ മേളം” ആകുകയാണ്.

ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ പ്രവാസിസംഘടനയായ ഫൊക്കാനയുടെ ഈ ദൗത്യം വെറും ഒരു പ്രശസ്തിക്കായുള്ള ശ്രമമല്ലെന്ന് പങ്കെടുത്ത കലാകാരന്മാർ വ്യക്തമാക്കുന്നു. മറിച്ച്, മലയാളിയുടെ സമ്പന്നമായ പൈതൃകത്തെയും ചെണ്ടമേളത്തിൻ്റെ ആത്മീയ-സാംസ്കാരിക മഹത്വത്തെയും ലോക വേദിയിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടാനുള്ള ഒരു കൂട്ടായ പ്രതിജ്ഞയാണ് ഇത്.

ഗിന്നസ് ബുക്കിലേക്ക് നാം നടന്നുഅടുക്കുകയാണ്, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പം ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന ഈ അപൂർവ്വ അവസരം നോർത്ത് അമേരിക്കൻ മലയാളികൾ വിനിയോഗിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ ചെണ്ട കലാകാരന്മാരെയും ആസ്വാദകരെയും ഈ ചരിത്ര മുഹൂർത്തത്തിൻ്റെ ഭാഗമാകാൻ ക്ഷണിക്കുകയാണ് .മികച്ച ഏകോപനത്തിനും നിലവാരമുള്ള പരിശീലനത്തിനുമായി രൂപീകരിച്ച ടീമിലേക്ക് എല്ലാവരും ചേർന്ന് പ്രവർത്തിക്കണമെന്നും അപേക്ഷിക്കുന്നു .

ഇത് വെറും ഗിന്നസ് റെക്കോർഡ് ശ്രമമല്ല… ലോകം കേൾക്കുന്ന രീതിയിൽ മലയാളിയുടെ താളമിടിപ്പിനെ ഒരുമിച്ച് മുഴക്കാനുള്ള മഹായജ്ഞമായണ് ഇതിനെ കാണുന്നത് എന്ന് ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.