Home » Blog » Education » ചോദ്യപേപ്പര്‍ ചോര്‍ച്ച; നീറ്റ് (യുജി) പരീക്ഷ റദ്ദാക്കി
10

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിക്ക് പിന്നാലെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) പരീക്ഷ റദ്ദാക്കി. മെയ് മൂന്നിന് നടന്ന പരീക്ഷയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റദ്ദാക്കിയത്. പുതിയതായി പരീക്ഷ നടത്തുന്ന തീയ്യതി പിന്നീട് അറിയിക്കും. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സിബിഐ അന്വേഷിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അവകാശപ്പെട്ടിരുന്നത്. 24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷാണ് റദ്ദാക്കിയിരിക്കുന്നത്.

പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. രാജസ്ഥാനിലെ സിഖറില്‍ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിന് നീറ്റ് പരീക്ഷയുടെ യഥാര്‍ഥ ചോദ്യപേപ്പറുമായി വലിയ തോതില്‍ സാമ്യമുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും സംശയനിഴലിലായത്. സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് അന്വേഷണം നടത്തിയത്.

പുതിയ പരീക്ഷാ തീയതി പിന്നീട് എന്‍ടിഎ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പഴയ രജിസ്‌ട്രേഷന്‍, പരീക്ഷാ കേന്ദ്രങ്ങള്‍, വിദ്യാര്‍ഥികള്‍ നല്‍കിയ വിവരങ്ങള്‍ എന്നിവ നിലനില്‍ക്കും. പുതിയ രജിസ്‌ട്രേഷന്റെ ആവശ്യമില്ല. പരീക്ഷക്ക് അധിക ഫീസ് ഈടാക്കില്ല. പരീക്ഷ നടത്തിപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്തുകയാണ് ഏറ്റവും പ്രധാനമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പറഞ്ഞു.

അതേസമയം, കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെ നടത്തുന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംഭവം പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജിപിഎസ് ട്രാക്കിങ് ഉള്ള വാഹനങ്ങള്‍, സിസിടിവി നിരീക്ഷണം, ബയോമെട്രിക് വെരിഫിക്കേഷന്‍, പരീക്ഷാ ഹാളുകളില്‍ 5ജി ജാമറുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്. 720 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ ഏകദേശം 600 മാര്‍ക്കിന്റെ ചോദ്യങ്ങളും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചതായി കണ്ടെത്തിയിരുന്നു. നിരവധി ചോദ്യങ്ങളിലെ ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും സമാനമാണ്. ചോദ്യപേപ്പര്‍ 20,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വിലയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് വിറ്റതായും പറയപ്പെട്ടിരുന്നു. കേസില്‍ ഇതുവരെ രാജസ്ഥാനില്‍ നിന്ന് 45ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.