റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ നാലാമത്തെ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ രാജ്യത്തെത്തുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമസേന ഈ മാസം ആദ്യം പ്രീ-ഡിസ്പാച്ച് പരിശോധനകൾ പൂർത്തിയാക്കിയതോടെയാണ് യൂണിറ്റിന്റെ കൈമാറ്റത്തിന് വഴിയൊരുങ്ങിയത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്നുണ്ടായ വിതരണ തടസ്സങ്ങൾ കാരണം ഏകദേശം മൂന്ന് വർഷത്തോളമാണ് ഈ യൂണിറ്റിന്റെ വരവ് വൈകിയത്. അഞ്ചാമത്തെയും അവസാനത്തെയും റെജിമെന്റ് ഈ വർഷം നവംബറോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനെതിരെയുള്ള വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാമത്തെ യൂണിറ്റ് രാജസ്ഥാൻ സെക്ടറിൽ വിന്യസിക്കാനാണ് സാധ്യത.
2018 ഒക്ടോബറിൽ ഏകദേശം 40,000 കോടി രൂപയ്ക്കാണ് അഞ്ച് എസ്-400 റെജിമെന്റുകൾക്കായി ഇന്ത്യ റഷ്യയുമായി കരാറൊപ്പിട്ടത്. ഇതിനകം മൂന്ന് യൂണിറ്റുകൾ വ്യോമസേനയുടെ ഭാഗമായിക്കഴിഞ്ഞു. നിലവിലുള്ള അഞ്ച് യൂണിറ്റുകൾക്ക് പുറമെ അഞ്ച് യൂണിറ്റുകൾ കൂടി അധികമായി വാങ്ങാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ കൈവശമുള്ള ആകെ എസ്-400 റെജിമെന്റുകളുടെ എണ്ണം പത്തായി ഉയരും. റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തുന്ന CAATSA നിയമപ്രകാരമുള്ള ഉപരോധങ്ങൾ ഈ കരാറിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ തദ്ദേശീയ മിസൈൽ പദ്ധതിയായ ‘പ്രോജക്റ്റ് കുഷ’യ്ക്കൊപ്പം 10 എസ്-400 യൂണിറ്റുകളും സജ്ജമാകുന്നതോടെ രാജ്യത്തിന്റെ വ്യോമാതിർത്തി കൂടുതൽ സുരക്ഷിതമാകും. ഡ്രോണുകൾ, നൂതന യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയിൽ നിന്നുള്ള ഭീഷണികളെ ഫലപ്രദമായി ചെറുക്കാൻ ഈ സംവിധാനത്തിന് കഴിയും. എസ്-400 റെജിമെന്റുകൾ പ്രവർത്തിപ്പിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് റഷ്യ ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സിസ്റ്റങ്ങളുടെ വിതരണം നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് സ്ഥിരീകരിച്ചിട്ടുണ്ട്.
