ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ വിസ്മയം വൈഭവ് സൂര്യവംശിയെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിടുക്കപ്പെട്ട് കൊണ്ടുവരരുതെന്ന് മുൻ വിൻഡീസ് താരം കാർലോസ് ബ്രാത്വെയ്റ്റ്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയെ വളർത്തിയെടുത്ത മാതൃക ഇന്ത്യ പിന്തുടരണമെന്നാണ് ബ്രാത്വെയ്റ്റിന്റെ അഭിപ്രായം. അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുൻപ് യുവതാരത്തെ സീനിയർ ടീമിനൊപ്പം നിർത്തി അവിടത്തെ അന്തരീക്ഷം പഠിക്കാൻ അവസരം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രയാൻ ലാറയെ വിവിയൻ റിച്ചാർഡ്‌സിനെപ്പോലുള്ള പ്രമുഖർക്കൊപ്പം പരിശീലിപ്പിച്ച ശേഷമാണ് വിൻഡീസ് കളത്തിലിറക്കിയതെന്നും അതിന്റെ ഗുണം ലാറയുടെ കരിയറിലുണ്ടായെന്നും ബ്രാത്വെയ്റ്റ് ചൂണ്ടിക്കാട്ടി. വൈഭവിനെ വിരാട് കോഹ്‌ലി, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം നിർത്തി അവരിൽ നിന്ന് പഠിക്കാൻ അനുവദിക്കണം. വലിയ സമ്മർദ്ദമുള്ള മത്സരങ്ങളെ നേരിടാൻ ഇത്തരം പാഠങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് സൂര്യവംശി റെക്കോർഡുകൾ തകർത്ത മുന്നേറുകയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വെറും 37 പന്തിൽ 103 റൺസ് നേടിയ വൈഭവ്, ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. ഐപിഎല്ലിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ അൺക്യാപ്പ്ഡ് താരം എന്ന റെക്കോർഡും ഇപ്പോൾ ഈ യുവതാരത്തിന്റെ പേരിലാണ്.
