പാലക്കാട്: വേനൽ ചൂടിൽ ചുട്ടുപൊള്ളി സംസ്ഥാനം. കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില് നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം.
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യതയാണുള്ളത്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് നല്‍കിയത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്. സംസ്ഥാനത്തെ ശരാശരി പകല്‍ അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസും കടന്നു. കത്തുന്ന ചൂടിന് അല്പം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്.
