ന്യൂഡൽഹി: ഷഹ്ദാരയിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടർ തുറന്നിട്ട് തീ കൊളുത്തി മരിച്ചു. ഓൾഡ് സീമാപുരിയിൽ താമസിക്കുന്ന 24 കാരനായ യുവാവാണ് 17 വയസ് മാത്രം പ്രായമുള്ള തന്റെ അയൽവാസിയായ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം 5.30-ഓടുകൂടിയായിരുന്നു ദാരുണ സംഭവം. പെൺകുട്ടിക്ക് മൂന്നോ നാലോ തവണ കുത്തേട്ടിട്ടുണ്ടെന്നും നില അതീവ ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. നിലവിൽ ജിടിബി ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക് മൊഴി നൽകാൻ കഴിയുന്ന സാഹചര്യമല്ല. പെൺകുട്ടിയെ ആക്രമിച്ചശേഷം വീട്ടിലെത്തിയ യുവാവ്, വാതിലുകൾ അടച്ച് എൽപിജി സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം.
വൈകുന്നേരം 6:20-ഓടെയാണ് വീട്ടിൽ സ്ഫോടനം നടന്നത്. യുവാവിന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരു ഇ-കൊമേഴ്സ് പോർട്ടലിൽ ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു യുവാവ്.
