Home » Blog » kerala Mex » സിബില്‍ സ്‌കോര്‍ സ്വയം നിരീക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 183 ദശലക്ഷമായി ഉയര്‍ന്നു

കൊച്ചി: രാജ്യത്ത് ആദ്യമായി സിബില്‍ സ്‌കോര്‍ നിരീക്ഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ 27 ശതമാനം വാര്‍ഷിക വര്‍ധനയുണ്ടായതായി 2025 ഡിസംബറിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025 ഡിസംബറിലെ കണക്കുകള്‍ പ്രകാരം സിബില്‍ സ്‌കോര്‍ സ്വയം നിരീക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 183 ദശലക്ഷമാണ്.

സിബില്‍ സ്‌കോര്‍ നിരീക്ഷിക്കുന്നവരുടെ ശരാശരി സ്‌കോര്‍ 728 ആണെന്നും നിരീക്ഷിക്കാന്‍ തുടങ്ങി ആറു മാസത്തിനകം 45 ശതമാനം പേരുടേയും സ്‌കോര്‍ വര്‍ധിക്കുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വായ്‌പകളെ കുറിച്ചുള്ള അവബോധം സാമ്പത്തിക സ്വഭാവങ്ങളുടെ അടിസ്ഥാനമായി മാറുന്നതും ഇതിലൂടെ ദൃശ്യമാണ്.

പേഴ്‌സണല്‍ ലോണുകളോ ക്രെഡിറ്റ് കാര്‍ഡുകളോ ആവശ്യമായി വരുമ്പോള്‍ മാത്രം ഉപഭോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകളെ കുറിച്ചു ചിന്തിക്കുന്ന രീതിയായിരുന്നു മുന്‍പ് ഉണ്ടായിരുന്നതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ ഭവേഷ് ജെയിന്‍ പറഞ്ഞു. ഇന്ന് ഇതു നിരീക്ഷിക്കുന്നത് കേവലം ഒരു ഇടപാടുമായി ബന്ധപ്പെട്ടല്ലെന്നും സാമ്പത്തിക അച്ചടക്കത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തവും സുസ്ഥിരവുമായ വായ്‌പാ പ്രൊഫൈല്‍ വളര്‍ത്തിയെടുക്കാനും ഉപഭോക്താക്കള്‍ക്ക് ഇന്നു താല്‍പര്യമുണ്ട്. സിബില്‍ സ്‌കോര്‍ എന്നത് കേവലം ഒരു അക്കം എന്നതില്‍ നിന്ന് ഉപരിയായി സാമ്പത്തിക ആരോഗ്യം സംബന്ധിച്ച സൂചനയായി മാറിയെന്നും ഉപഭോക്താക്കള്‍ ഇതു പരിശോധിക്കുകയും മെച്ചപ്പെടുത്തലുകള്‍ വരുത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.