ക്രെഡിറ്റ് കാര്‍ഡുകൾ ഇന്ന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ഷോപ്പിങ്, യാത്ര തുടങ്ങി എല്ലാത്തിനും ക്രെഡിറ്റ് കാര്‍ഡുകള്‍ വേണം. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന അതേ ലാഘവത്തില്‍ തന്നെയാണ് ക്രെഡിറ്റ് കാര്‍ഡിന്റെയും ഉപയോഗം. എന്നാല്‍ മാസാവസാനം വലിയൊരു തുക ബില്‍ വരുമ്പോഴാകും ഞെട്ടുന്നത്.
ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം കൂടുകയല്ലാതെ കുറയാന്‍ പോകുന്നില്ലെന്ന കാര്യം ഏകദേശം ഉറപ്പായി. അതിനാല്‍ തന്നെ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരാൻ പോകുകയാണ്. 2026 ഏപ്രില്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ബാധകമാകും.
മാറ്റങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
പാന്‍ നിര്‍ബന്ധം– പുതിയ നിയമങ്ങള്‍ പ്രകാരം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അളവില്ലാതെ ഒരു അപേക്ഷയും പ്രോസസ് ചെയ്യില്ല. ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍ നികുതി സംവിധാനവുമായി ബന്ധിപ്പിച്ച് ദുരുപയോഗവും വ്യാജ അക്കൗണ്ടുകളും കുറയ്ക്കും.
ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍– ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ അതിലധികമോ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഇടപാടുകള്‍ നടത്തിയാല്‍ ഇഷ്യൂവര്‍ ആദായനികുതി വകുപ്പിനെ അറിയിക്കും. ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമായി നല്‍കുന്നതും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
ആദായ നികുതി– ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ആദായ നികുതി അടയ്ക്കാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പലിശ നിരക്കുകളും പ്രോസസിങ് ഫീസും ശ്രദ്ധിക്കേണ്ടതാണ്.
ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍– കമ്പനികള്‍ നല്കുന്ന ക്രെഡിറ്റ് കാര്‍ഡുകളില്‍, തൊഴിലുടമകള്‍ അനുവദിക്കുന്ന ചെലവുകള്‍ ജീവനക്കാരന് നികുതി ആനുകൂല്യങ്ങളായി ലഭിച്ചേക്കാം. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗികമായ രേഖകളും സര്‍ട്ടിഫിക്കേഷനും ആവശ്യമാണ്.
പാന്‍ വിലാസം– മൂന്ന് മാസത്തിനുള്ളിലെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ സാധുവായ തെളിവായി സ്വീകരിക്കാവുന്നതാണ്. ഇതുവഴി അധിക രേഖകളുടെ ആവശ്യകത കുറയ്ക്കാം.
