മുംബൈ നഗരത്തിലെ തെരുവ് കച്ചവടക്കാർക്കിടയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ കർശന നടപടികളുമായി മേയർ റിതു തവ്ഡെ. നഗരത്തിലെ നടപ്പാതകളിൽ കച്ചവടം നടത്തുന്ന എല്ലാവരുടെയും ജനന സർട്ടിഫിക്കറ്റുകൾ സമഗ്രമായി പരിശോധിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉദ്യോഗസ്ഥർക്ക് മേയർ ഉത്തരവ് നൽകി. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ ലക്ഷ്യമിട്ടും നഗരസുരക്ഷ ഉറപ്പാക്കാനുമാണ് ഈ നീക്കം. രേഖകളില്ലാത്ത കച്ചവടത്തെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ കാര്യമായാണ് ഭരണകൂടം കാണുന്നതെന്ന് മേയർ വ്യക്തമാക്കി.
നിലവിലില്ലാത്ത ആശുപത്രികളുടെ പേരിൽ പോലും വ്യാജ ജനന സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് കച്ചവടത്തിന് അനുമതി നേടിയെടുക്കുന്ന വലിയൊരു സംഘം നഗരത്തിൽ പ്രവർത്തിക്കുന്നതായി ഭരണസമിതി യോഗം വിലയിരുത്തി. ഏകദേശം 237 വ്യാജ സർട്ടിഫിക്കറ്റുകൾ ഇത്തരത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം വ്യാജ രേഖകൾ ചമയ്ക്കാൻ സഹായിക്കുന്ന ഡോക്ടർമാർക്കും ഇടനിലക്കാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗസ്ഥരുടെ നിലപാടിനെ മേയർ രൂക്ഷമായി വിമർശിച്ചു.
ബംഗ്ലാദേശി പൗരന്മാർ കൂടുതലായി താമസിക്കുന്ന മേഖലകളിൽ പതിനായിരക്കണക്കിന് വ്യാജ രേഖകൾ വിതരണം ചെയ്യപ്പെട്ടെന്ന ആരോപണത്തിൽ ഉടനടി അന്വേഷണം നടത്താൻ നിർദ്ദേശമുണ്ട്. ഒരു മാസത്തിനുള്ളിൽ ഈ വിഷയത്തിൽ വ്യക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ബിഎംസി സഭയിൽ പ്രമേയം കൊണ്ടുവരുമെന്നും മേയർ കർശന മുന്നറിയിപ്പ് നൽകി. മുൻ എംപി കിരിത് സോമയ്യ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് നഗരസുരക്ഷ മുൻനിർത്തിയുള്ള ഈ നിർണ്ണായക തീരുമാനമെടുത്തത്.
