അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ലോകപ്രശസ്തമായ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാൽപ്പായസത്തിന്റെ വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഒരു ലിറ്റർ പായസത്തിന്റെ വില 160 രൂപയിൽ നിന്ന് 240 രൂപയായി ഉയരും. പാൽ, അരി, പഞ്ചസാര, നെയ്യ്, ഏലയ്ക്ക തുടങ്ങിയ അവശ്യസാധനങ്ങളുടെ വില വിപണിയിൽ വർദ്ധിച്ച സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചത്.
വില വർദ്ധനവിനെ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അനുകൂലിച്ചതോടെയാണ് ദേവസ്വം ബെഞ്ച് അനുമതി നൽകിയത്. എന്നാൽ വില കൂട്ടുന്നതിനൊപ്പം പായസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും ഭക്തരുടെ ഭാഗത്തുനിന്ന് പരാതികൾക്ക് ഇടനൽകരുതെന്നും കോടതി കർശനമായി നിർദ്ദേശിച്ചു. ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ കൃത്യമായ മാനദണ്ഡങ്ങളില്ലെന്ന് നിരീക്ഷിച്ച കോടതി, നിരക്കുകൾ ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനായി ഒരു സ്ഥിരം സമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അഭിപ്രായപ്പെട്ടു.
ഓരോ തവണയും നിരക്ക് വർദ്ധിപ്പിക്കാൻ ഓംബുഡ്സ്മാനെ സമീപിക്കുന്ന രീതിക്ക് പകരം ഒരു സ്ഥിരം സംവിധാനം വേണമെന്നാണ് കോടതിയുടെ പക്ഷം. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കൂടുതൽ വിശദീകരണങ്ങൾക്കായി ഈ മാസം 16-ലേക്ക് മാറ്റി വെച്ചു.
