ചോറ്റാനിക്കരയിൽ 16 വയസ്സുകാരിയായ ആദിത്യയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് ജീവിതം അവസാനിപ്പിക്കുന്നു എന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പാണ് പോലീസിനെയും സ്കൂൾ അധികൃതരെയും കുഴപ്പിക്കുന്നത്. തിരുവാങ്കുളം സ്വദേശി മഹേഷിന്റെ മകളായ ആദിത്യയെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് ഒരാഴ്ച മുൻപ് മരിച്ചുവെന്നും ആ ദുഃഖം താങ്ങാൻ വയ്യാത്തതിനാലാണ് മരിക്കുന്നതെന്നുമാണ് ആദിത്യ എഴുതിയിരുന്നത്. പുസ്തകത്തിൽ കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ആദിത്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വെറും 12 ഫോളോവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ പറയുന്ന കൊറിയൻ സുഹൃത്ത് യഥാർത്ഥ വ്യക്തിയാണോ അതോ വ്യാജ പ്രൊഫൈലിലൂടെ ആരെങ്കിലും പെൺകുട്ടിയെ ചതിച്ചതാണോ എന്ന സംശയം ബലപ്പെടുകയാണ്. മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പെൺകുട്ടിയുടെ ഫോൺ തുറന്നു പരിശോധിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. കൊറിയൻ പ്രണയച്ചതിയിൽ ഉൾപ്പെട്ട കൂടുതൽ കുട്ടികൾ ഉണ്ടോ എന്നതിൽ അധ്യാപകർ ആശങ്ക പ്രകടിപ്പിച്ചു.
