തിരുവനന്തപുരത്ത് സ്വർണവിലയിൽ അപ്രതീക്ഷിത ചാഞ്ചാട്ടം തുടരുകയാണ്. രാവിലെ രേഖപ്പെടുത്തിയ വലിയ ഇടിവിന് പിന്നാലെ ഉച്ചയോടെ വിപണി വീണ്ടും തിരിച്ചുപിടിച്ചു. തുടക്കത്തിൽ 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചകഴിഞ്ഞതോടെ വില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. നിലവിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,12,880 രൂപയാണ് വിപണി വില. കഴിഞ്ഞ വ്യാഴാഴ്ച സർവ്വകാല റെക്കോർഡുകൾ തകർത്ത് സ്വർണം നടത്തിയ കുതിപ്പിന് ശേഷമുള്ള ഈ നേരിയ മാറ്റങ്ങൾ നിക്ഷേപകർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്.
ആഗോള വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലെ വിപണിയിലും മാറ്റങ്ങൾ വരുത്തുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതിനെത്തുടർന്ന് ഡോളർ കരുത്താർജ്ജിച്ചതോടെയാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഇടിവുണ്ടായത്. എന്നാൽ വില കുറയുന്നത് നിക്ഷേപത്തിന് മികച്ച അവസരമാണെന്ന് കണ്ട നിക്ഷേപകർ കൂട്ടമായി വിപണിയിലേക്ക് എത്തിയത് വില വീണ്ടും ഉയരാൻ കാരണമായി. വരും ദിവസങ്ങളിലും സ്വർണവില വർദ്ധിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്.
സ്വർണവില ലക്ഷങ്ങൾ കടന്നുനിൽക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർ സ്വർണാഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോകുന്നുണ്ട്. പലരും മുന്തിയ തരം ആഭരണങ്ങൾക്ക് പകരം കുറഞ്ഞ കാരറ്റിലുള്ള സ്വർണമോ മറ്റ് ബദൽ മാർഗ്ഗങ്ങളോ തേടുകയാണ്. അതേസമയം റഷ്യ-യുക്രെയ്ൻ യുദ്ധവും ഇറാൻ-യുഎസ് സംഘർഷങ്ങളും സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി നിലനിർത്തുന്നു. സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും റെക്കോർഡ് ഉയരത്തിലാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 280 രൂപയാണ് വിപണിയിലെ വില.
