
ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 36,000 അടി ഉയരത്തിൽ വെച്ച് 664 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. 137 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം പെട്ടെന്ന് താഴേക്ക് പതിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ, ലഹരി പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് വിമാനത്തിന്റെ ക്യാപ്റ്റനെ എയർ ഇന്ത്യ പിരിച്ചുവിട്ടു.
റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഒട്ടനവധി നിർണായക ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമായിട്ടില്ല. വിമാനത്തിന്റെ ചലനം നിയന്ത്രിക്കുന്ന മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും നാല് സെക്കൻഡിന്റെ ഇടവേളയിൽ ഒന്നൊന്നായി ഓഫായത് എങ്ങനെയെന്നാണ് അന്വേഷണ ഏജൻസി പ്രധാനമായും കണ്ടെത്തേണ്ടത്. അത്തരം ഒരു അപൂർവ്വ സാഹചര്യം നേരിടാൻ പൈലറ്റുമാർക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങളുണ്ടായിട്ടും സമീപത്തുള്ള കൊൽക്കത്തയിലേക്കോ ഭുവനേശ്വറിലേക്കോ വഴിതിരിച്ചുവിടാതെ ഡൽഹിയിലേക്ക് തന്നെ യാത്ര തുടർന്നത് എന്തുകൊണ്ടാണെന്ന കാര്യത്തിലും വ്യക്തതയില്ല. കൂടാതെ വിമാനത്തിന്റെ അപ്രതീക്ഷിത ഉയരവ്യത്യാസത്തിന് കാരണമെന്തെന്ന ചോദ്യവും പ്രാഥമിക റിപ്പോർട്ടിൽ അവശേഷിക്കുന്നുണ്ട്. അന്തിമ അന്വേഷണ റിപ്പോർട്ടിൽ ഇതിനുള്ള ഉത്തരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
