
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗം വിഷയം ഗൗരവമായി ചർച്ച ചെയ്തുവെന്നും, കാലാവസ്ഥയിലുണ്ടായ മാറ്റം ഉപഭോഗം വർധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി സിഎംഡി സെപ്റ്റംബർ 14- ന് ചർച്ച നടത്തും. കടമ്പകൾ കുറവെന്നതിനാൽ എൻടിപിസി മുൻഗണനയിലുണ്ടെങ്കിലും ഇത് അവസാന ഓപ്ഷനല്ല. ഉയർന്ന വിലയ്ക്ക് വാങ്ങുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായി ജനങ്ങളിൽ ഒഴിവാക്കാനാകില്ലെങ്കിലും, അടിയന്തര സാഹചര്യം മറികടക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.
അധിക വൈദ്യുതി സാധ്യത തേടി ഫിനാൻസ് ഡയറക്ടർ ആർ. ബിജു, സിസ്റ്റം ഓപ്പറേഷൻസ് ഡയറക്ടർ ബി. ശിവദാസ് എന്നിവരടങ്ങിയ കെഎസ്ഇബി സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബി സിഎംഡി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനങ്ങൾ ചർച്ച ചെയ്യും.
