Home » Blog » kerala Mex » ഹരിയാനയിൽ ക്രൂരകൊല; വിവാഹം കഴിഞ്ഞ ദിവസങ്ങൾക്കകം ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം
crime-copy-2

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. 21കാരനായ മോനുവാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് രേവാരിയിലെ ഒരു കനാലില്‍ നിന്നും മോനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മോനുവിന്റെ ഭാര്യ തന്നു, സഹായിയായ ഹരിഓം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നുവിന്റെ കാമുകന്‍ സോനുവും മറ്റൊരു സഹായി അമനും ഒളിവിലാണ്. ജൂണ്‍ എട്ടിനാണ് മരുന്ന് വാങ്ങാനായി ജാര്‍ത്താലിലെ തന്റെ വീട്ടില്‍ നിന്നും ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ മോനു വീടുവിട്ടിറങ്ങിയത്. പക്ഷേ യുവാവ് തിരികെ വീട്ടിലെത്തിയില്ല. ഇതോടെ പിതാവ് രത്തന്‍ ലാല്‍ ജൂണ്‍ ഒൻപതിന് പൊലീസില്‍ പരാതി നൽകി.

പിന്നാലെ കസോള പൊലീസ് അന്വേഷണം ആരോപിച്ചു. പിറ്റേദിവസം അസല്‍വാസ് കനാലില്‍ നിന്നും മോനുവിന്റെ മൃതദേഹം കണ്ടെത്തി. കനാലിന്റെ കരയില്‍ മോനുവിന്റെ സ്‌കൂട്ടറും കിടപ്പുണ്ടായിരുന്നു. ഫോറന്‍സിക്ക് സംഘത്തിന്റെ പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകളോ മുറിവുകളോ കണ്ടെത്തിയിരുന്നില്ല. ഇതോടെ മുങ്ങിമരണമാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. എന്നാല്‍ മോനുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ക്ക് ഉണ്ടായ സംശയമാണ് വഴിത്തിരിവായത്.

ഇന്റലിജന്‍സ് വിവരത്തിന്റെയും സാങ്കേതികമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിച്ചത്. വിവാഹത്തിന് ശേഷം മോനുവിനൊപ്പം സന്തോഷത്തോടെയല്ല തന്നു ജീവിച്ചിരുന്നതെന്ന് ഇതോടെ വ്യക്തമായി. സോനുവെന്ന വ്യക്തിയുമായുള്ള പ്രണയബന്ധം ഇവര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും പൊലീസ് മനസിലാക്കി. ഇവരാണ് കൊലപാതത്തിനുള്ള ഗൂഢാലോചന നടത്തിയത്.തന്നുവാണ് മോനുവിനെ സംഭവം നടന്നയിടത്തേക്ക് വിളിച്ചുവരുത്തിയത്. അവിടെ കാമുകനായ സോനു അയച്ച ഹരിഓം, അമന്‍ എന്നിവര്‍ മോനുവിനെ കാത്തുനില്‍പ്പുണ്ടായിരുന്നു. മോനു പ്രദേശത്ത് എത്തിയതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് വായും മൂക്കും പൊത്തിപ്പിടിച്ചു. തുടര്‍ന്ന് മോനുവിന് ബോധം നഷ്ടമായതോടെ ഇരുവരും ചേർന്ന് കനാലിലേക്ക് എറിഞ്ഞതാകാം എന്നാണ് നിഗമനം.

അതേസമയം മരിച്ചെന്ന് കരുതിയാകാം യുവാവിനെ കനാലിലേക്ക് എറിഞ്ഞതെന്നും സംശയിക്കുന്നുണ്ട്.മരണകാരണം എന്താണ് ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ശ്വാസംമുട്ടിയാണോ അതോ മുങ്ങിയാണോ മരിച്ചതെന്ന് വ്യക്തമാകാന്‍ എഫ്എസ്എല്‍(ഫോറന്‍സിക്ക് സയന്‍സ് ലാബോറട്ടറി ഡിവിഷന്‍) റിപ്പോര്‍ട്ട് വരുന്നവരെ കാത്തിരിക്കണമെന്ന് പൊലീസ് അറിയിച്ചു. ഹരിഓമിനെയും തന്നുവിനെയും വ്യാഴാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തിൽ തന്നുവിന്റെ കുടുംബാംഗങ്ങളുടെ സഹായവും മോനുവിന്റെ മാതാപിതാക്കള്‍ സംശയിക്കുന്നുണ്ട്. കൂലിപ്പണി ചെയ്ത് വന്നിരുന്ന മോനു ഈയടുത്താണ് സ്വന്തമായി ഒരു വ്യാപാര സ്ഥാപനം ആരംഭിച്ചത്.