സർവീസിൽ നിന്ന് വിരമിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. പനത്തടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ബളാംന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി സി. വിജയകുമാർ (56) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്തരയോടെ ചാമുണ്ഡിക്കുന്ന് കീഴക്കേ തുമ്പോടിയിലെ കൃഷിയിടത്തിലായിരുന്നു അപകടം. വിജയകുമാറിനൊപ്പമുണ്ടായിരുന്ന നാല് തൊഴിലാളികൾക്കും തേനീച്ചയുടെ കുത്തേറ്റെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.
സ്വന്തം കൃഷിയിടത്തിൽ കാട് വെട്ടിത്തെളിക്കുന്ന തൊഴിലാളികൾക്ക് നിർദ്ദേശം നൽകാൻ എത്തിയതായിരുന്നു വിജയകുമാർ. ഇതിനിടെ സമീപത്തെ മരത്തിലുണ്ടായിരുന്ന പെരുന്തേനീച്ചക്കൂട്ടം ഇളകിവന്ന് വിജയകുമാറിനെയും തൊഴിലാളികളെയും ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ വിജയകുമാറിനെ പിന്നീട് സമീപത്തെ തെങ്ങിൻ ചുവട്ടിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളികളായ നന്ദകുമാർ, രാഘവൻ, കേശവൻ, ചന്ദ്രൻ എന്നിവർ ചികിത്സ തേടി. ദീർഘകാലത്തെ അധ്യാപന ജീവിതത്തിന് ശേഷം ഈ മാസം 31-ന് വിരമിക്കാനിരിക്കെയാണ് വിജയകുമാറിന്റെ അപ്രതീക്ഷിത വിയോഗം. മൃതദേഹം നിലവിൽ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
