സർക്കാർ ജീവനക്കാരുടെ ഡാറ്റ ചോർത്തിയെന്ന വിവാദത്തിൽ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി അയച്ച സന്ദേശം രാഷ്ട്രീയപരമല്ലെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എക്സിക്യൂട്ടീവിന്റെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി നൽകിയ സന്ദേശം കേവലം ഭരണനിർവഹണത്തിന്റെ ഭാഗം മാത്രമാണെന്നും, ബജറ്റിൽ അനുവദിച്ച ആനുകൂല്യങ്ങളെക്കുറിച്ച് ജീവനക്കാരെ അറിയിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും സർക്കാർ വിശദീകരിച്ചു. ഡി.എ കുടിശ്ശിക അനുവദിച്ചതും എച്ച്.ആർ.എ പുനഃസ്ഥാപിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ജീവനക്കാരെ അറിയിച്ചത് അവർക്ക് നൽകിയ ആദരവായാണ് കാണേണ്ടത്. സന്ദേശത്തിൽ ഒരിടത്തും രാഷ്ട്രീയ പാർട്ടികളെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങൾ അനധികൃതമായി സൂക്ഷിച്ചിട്ടില്ലാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
