
കേരളത്തിലെ കള്ളുഷാപ്പുകളിൽ വിൽക്കുന്ന ഭക്ഷണവിഭവങ്ങളുടെ മേൽ എക്സൈസ് വകുപ്പ് നിയന്ത്രണം ശക്തമാക്കുന്നു. അനധികൃതമായി ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഷാപ്പുകൾക്ക് പ്രത്യേക ലൈസൻസുകളും അനുമതികളും നിർബന്ധമാക്കാൻ തീരുമാനിച്ചു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ പല ഷാപ്പുകളിലും ആവശ്യമായ അനുമതികളില്ലാതെയാണ് ഭക്ഷണം വിൽക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
ഇനി മുതൽ കള്ളുഷാപ്പുകളിൽ ഭക്ഷണം പാകം ചെയ്തു വിൽക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് കർശനമാക്കി. ഇതിനുപുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതികളും നിർബന്ധമാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും പാചകരംഗത്ത് ആവശ്യമായ ശുചിത്വമുണ്ടോയെന്നും അധികൃതർ പരിശോധിക്കും.
മാംസവും മീനും അടക്കമുള്ള രുചികരമായ ‘തൊട്ടുകറികൾ’ ഷാപ്പുകളിലെ പ്രധാന ആകർഷണമാണെങ്കിലും, അവ തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണവിൽപ്പന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യം. പഴകിയ ഭക്ഷണങ്ങളും ശുചിത്വമില്ലാത്ത പാചകരീതികളും ഒഴിവാക്കാൻ ഇതുവഴി സാധിക്കും. അതേസമയം, കൃത്യമായ ലൈസൻസുകളും അനുമതികളും നേടിയ ഷാപ്പുകൾക്ക് യാതൊരു തടസ്സവുമില്ലാതെ ഭക്ഷണവിൽപ്പന തുടരാവുന്നതാണ്.
