സ് ത്രീകൾക്കെതിരായ ഗതാഗത മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശങ്ങളെ തള്ളി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ബസില് സര്ക്കാര് നല്കിയ അവകാശമാണ് സൗജന്യയാത്രയെന്ന് കെ മുരളീധരന് പറഞ്ഞു. സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവനകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് സി.പി. ജോൺ വിവാദ പരാമർശങ്ങൾ നടത്തിയത്. ബസിന് കാശില്ലാത്ത സ്ത്രീകൾ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നുവെന്നും, പണക്കാർ പരമദരിദ്രരായി അഭിനയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കുടുംബിനികളുടെ കയ്യിൽ പണമില്ലാത്തതുകൊണ്ടാണ് സൗജന്യ യാത്രകൾക്കായി അവർ തിരക്കുകൂട്ടുന്നതെന്നും മന്ത്രി പരിഹസിച്ചിരുന്നു.
ഇതേതുടർന്ന് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഭരണ-പ്രതിപക്ഷ നിരകളിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഉറങ്ങിക്കിടക്കുന്നവന്റെ മുഖത്ത് തുപ്പുന്നതിന് തുല്യമായ പ്രവൃത്തിയാണ് മന്ത്രി കാണിച്ചതെന്ന് മുൻ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ ആരോപിച്ചു. സ്ത്രീകൾ ദാരിദ്ര്യം അഭിനയിക്കുകയാണെന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.
അതേസമയം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. ചികിത്സ എന്നത് ജനങ്ങളുടെ അവകാശമാണെന്നും, അത് സൗജന്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആശുപത്രികളിൽ രോഗികളെ വരാന്തയിലും നിലത്തും കിടത്തുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കിവരികയാണെന്നും, ഇതിന്റെ ഭാഗമായി രണ്ട് മെഡിക്കൽ കോളേജുകളിൽ ഈ പ്രശ്നം പരിഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
