പശ്ചിമേഷ്യയിൽ യുദ്ധം 22-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, വെടിനിർത്തൽ നിർദ്ദേശങ്ങൾ തള്ളി ഇറാൻ. കഴിഞ്ഞ വർഷത്തെ സാഹചര്യം ആവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വെടിനിർത്തൽ അംഗീകരിക്കില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിൽ പിരിമുറുക്കം വർധിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ കർശന നിലപാട്.
പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിനെക്കുറിച്ചും അരാഗ്ചി പരാമർശിച്ചു. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്കായി ഈ പാത അടച്ചിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ- ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി മാർച്ച് 2 മുതൽ ഇറാൻ കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അതേസമയം, ഇറാന് വെടിനിർത്തലിന്റെ ആനുകൂല്യം നൽകില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രതികരണം വന്നിരിക്കുന്നത്. ശത്രുവിനെ പൂർണ്ണമായും ഇല്ലാതാക്കിയാൽ പിന്നെ വെടിനിർത്തലിന്റെ ആവശ്യമില്ലല്ലോ എന്നായിരുന്നു ട്രംപിന്റെ പരിഹാസം. ഇതിനുപുറമെ, ഇറാനെതിരായ നീക്കത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളെ ഭീരുക്കൾ എന്ന് വിശേഷിപ്പിച്ച ട്രംപ്, അമേരിക്കയില്ലാത്ത നാറ്റോ വെറുമൊരു കടലാസ് പുലി മാത്രമാണെന്നും വിമർശിച്ചു.
