സെക്കന്ദരാബാദിൽ വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം. റെയിൽപ്പാളത്തിൽ ബോംബ് സ്ഥാപിച്ച് ട്രെയിൻ തകർക്കുമെന്നും 250 ഓളം യാത്രക്കാരെ ഇല്ലാതാക്കുമെന്നുമാണ് അജ്ഞാതർ അയച്ച കത്തിലുള്ളത്. ആക്രമണം ഒഴിവാക്കണമെങ്കിൽ റെയിൽവേ രണ്ട് കോടി രൂപ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്കാണ് ഈ ഭീഷണി കത്ത് ലഭിച്ചത്.
വിചിത്രമായ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. പണം റെയിൽവേ ജനറൽ മാനേജറുടെ അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കണമെന്നാണ് കത്തിൽ പറയുന്നത്. ഷോയിബ്, ഷംഷീർ, നിസാമി എന്നിങ്ങനെ മൂന്ന് പേരുകളാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർ തങ്ങളെ ‘ജിഹാദികൾ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഇതൊരു വ്യാജ ഭീഷണിയാണെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. പണം ആവശ്യപ്പെടുന്നവർ എന്തിനാണ് റെയിൽവേ ഉദ്യോഗസ്ഥന്റെ അക്കൗണ്ട് വിവരങ്ങൾ നൽകിയത് എന്നതിലടക്കം ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
