Home » Blog » kerala Mex » റൈറ്റ് ടു ഡിസ്കണക്ട്; ജോലിഭാരത്തിൽ നിന്ന് മോചനം; രാജ്യസഭയിൽ ചരിത്രപരമായ നിയമനിർമ്മാണത്തിനൊരുങ്ങി എ.എ. റഹീം എം.പി
mpox-Recovered-Recovered-Recovered-Recovered-1-680x450

നിശ്ചിത ജോലി സമയം കഴിഞ്ഞാൽ ഔദ്യോഗികമായ സന്ദേശങ്ങളിൽ നിന്നും ഫോൺ കോളുകളിൽ നിന്നും വിട്ടുനിൽക്കാൻ ജീവനക്കാർക്ക് നിയമപരമായ അധികാരം നൽകുന്ന ‘റൈറ്റ് ടു ഡിസ്കണക്ട്’ സ്വകാര്യ ബിൽ എ.എ. റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. രാജ്യസഭയുടെ ചരിത്രത്തിൽ ഇത്തരമൊരു ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് അദ്ദേഹം. ഡിജിറ്റൽ യുഗത്തിൽ ജീവനക്കാർ നേരിടുന്ന അമിതമായ ജോലിഭാരവും എപ്പോഴും ഓൺലൈൻ ആയിരിക്കണമെന്ന സമ്മർദ്ദവും അവരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമനിർമ്മാണത്തിനുള്ള നീക്കം.

ജോലി സമയം കഴിഞ്ഞുള്ള ഔദ്യോഗിക ആശയവിനിമയങ്ങളോട് പ്രതികരിക്കാത്തതിന്റെ പേരിൽ ജീവനക്കാർക്കെതിരെ പിരിച്ചുവിടലോ മറ്റ് അച്ചടക്ക നടപടികളോ സ്വീകരിക്കാൻ പാടില്ലെന്നതാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. കൂടാതെ, ഈ അവകാശം വിനിയോഗിക്കുന്നതിന്റെ പേരിൽ പ്രമോഷനോ മറ്റ് കരിയർ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടരുത്. ഓരോ തൊഴിൽ സ്ഥാപനവും തങ്ങളുടെ റൈറ്റ് ടു ഡിസ്കണക്ട് നയം ട്രേഡ് യൂണിയനുകളുമായോ ജീവനക്കാരുടെ പ്രതിനിധികളുമായോ ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്

ഐടി, പ്ലാറ്റ്‌ഫോം സെക്ടറുകൾ ഉൾപ്പെടെയുള്ള സേവന മേഖലകളിൽ ജോലി ചെയ്യുന്ന യുവാക്കൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന് പരിഹാരം കാണുകയാണ് ബില്ലിന്റെ ലക്ഷ്യം. കൊവിഡിന് ശേഷം വ്യാപകമായ ഹൈബ്രിഡ്, റിമോട്ട് തൊഴിൽ രീതികൾ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കിയതായി എ.എ. റഹീം ചൂണ്ടിക്കാട്ടി. ഫ്രാൻസ്, ബെൽജിയം, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ സമാനമായ നിയമങ്ങൾ നടപ്പിലാക്കി മാതൃക കാട്ടിയിട്ടുണ്ട്.

/**for adding 05-02-2026*/