Home » Blog » kerala Max » റിലയൻസ് ഫിനാൻസ് മുൻ സിഇഒമാർ പിടിയിൽ; അറസ്റ്റ് 7,600 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ
new-project-2026-06-22t235639638

ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു. റിലയന്‍സ് കൊമേഴ്‌സല്‍ ഫിനാന്‍സ് ലിമിറ്റഡ് (RCFL) , റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (RHFL) എന്നീ കമ്പനികളുടെ മുന്‍ സിഇഒമാരാണ് അറസ്റ്റിലായത്. വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 7,623 കോടി രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ആരോപണം.ദേവംഗ് മോദി, രവീന്ദ്ര സുധല്‍ക്കര്‍ എന്നിവര്‍ക്കെതിരെ രണ്ട് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍സിഎഫ്എല്‍ കേസില്‍ 13 പൊതുമേഖലാ ബാങ്കുകള്‍ക്ക് 4097 കോടി രൂപയുടെയും അര്‍എച്ച്എഫ്എല്‍ കേസില്‍ 10 പൊതുമേഖലാ ബാങ്കുകള്‍ക്ക് 3526 കോടി രൂപയുടെയും നഷ്ടം ഇവര്‍ ഉണ്ടാക്കി എന്നാണ് സിബിഐ പറയുന്നത്.

ഏപ്രില്‍ 2017നും ഡിസംബര്‍ 2018നും ഇടയിലുള്ള കാലത്താണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. രണ്ട് പ്രതികളും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പകള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ക്കും വിരുദ്ധമായി കമ്പനികള്‍ക്ക് വായ്പകള്‍ എടുക്കാന്‍ അനുമതി നല്‍കി എന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ആര്‍സിഎഫ്എല്ലും ആര്‍എച്ച്എഫ്എല്ലും കടമെടുത്ത പണം ഇവര്‍ മറ്റ് റിലയന്‍സ് സ്ഥാപനങ്ങളിലേക്ക് വകമാറ്റി പണം തട്ടിയെന്നാണ് ആരോപണം. അതേസമയം തങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ വിവിധ റിലയന്‍സ് സ്ഥാപനങ്ങള്‍ക്കെതിരായി പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഏഴ് എഫ്‌ഐആറുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ചേര്‍ത്ത 16 പേരെ സിബിഐ അറസ്റ്റ് ചെയ്തു.