രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി തിരുവല്ല മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഹൈക്കോടതിയുടെ പ്രത്യേക മാർഗ്ഗനിർദ്ദേശപ്രകാരം ഇന്ത്യൻ എംബസി വഴിയാണ് വീഡിയോ കോൺഫറൻസിംഗിലൂടെ മൊഴി എടുത്തത്. എംബസി വഴി അയച്ചുനൽകിയ മൊഴിയുടെ പകർപ്പിൽ പരാതിക്കാരി ഒപ്പുവെച്ചതോടെ നടപടികൾ പൂർത്തിയായി. നേരത്തെ മൊഴി നൽകിയ സമയത്ത്, ആവശ്യമെങ്കിൽ നേരിട്ടെത്തി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് പോലീസ് നീക്കം.
