തന്റെ സിനിമ കാഴ്ചകളെക്കുറിച്ചും പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് സംസാരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മോഹൻലാലിനൊപ്പം പങ്കെടുത്ത ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഇഷ്ടങ്ങൾ പങ്കുവെച്ചത്. മലയാള സിനിമയിലെ എണ്ണമറ്റ കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘അമൃതം ഗമയ’ എന്ന ചിത്രത്തിൽ മോഹൻലാൽ അനശ്വരമാക്കിയ ഡോ. പി.കെ. ഹരിദാസിനെയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.
എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയും പരിവർത്തനവുമാണ് തന്നെ ആകർഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെ റാഗിംഗിലൂടെ ഒരാളുടെ ജീവിതം തകർത്ത ഹരിദാസ്, പിന്നീട് പ്രായശ്ചിത്തമെന്നോണം ഉത്തമനായ ഒരു ഡോക്ടറായി മാറുന്നതും പ്രതിസന്ധികളിൽ തളരാതെ തന്റെ ആശയങ്ങളിൽ ഉറച്ചുനിൽക്കുന്നതുമാണ് മുഖ്യമന്ത്രിയെ സ്വാധീനിച്ചത്.
ഒരു കാലത്ത് താൻ രജനികാന്ത് സിനിമകളുടെ വലിയ ആരാധകനായിരുന്നുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. കെ.ടി.വി പോലുള്ള ചാനലുകളിൽ വരാറുള്ള രജനി ചിത്രങ്ങൾ ആവേശത്തോടെ കാണാറുണ്ടായിരുന്നു. തനിക്ക് പൊതുവെ ആക്ഷൻ സിനിമകളോടുള്ള താൽപ്പര്യമാണ് രജനി ചിത്രങ്ങളെ പ്രിയപ്പെട്ടതാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയ്ക്ക് പുറമെ പിണറായി വിജയന്റെ കുട്ടിക്കാലം, അമ്മയുമായുള്ള ആത്മബന്ധം, ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ എന്നിവയും ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ അഭിമുഖത്തിൽ ചർച്ചയാകുന്നുണ്ട്. സിനിമയെയും രാഷ്ട്രീയത്തെയും കലർത്തി ചർച്ച ചെയ്യുന്ന പതിവ് ശൈലിയിൽ നിന്ന് മാറി, തികച്ചും വ്യക്തിപരമായ താൽപ്പര്യങ്ങളാണ് മുഖ്യമന്ത്രി ഈ അഭിമുഖത്തിൽ പങ്കുവെച്ചത്.
