ദുബൈ: ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിന്നും ഗുവാഹത്തിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓഗസ്റ്റ് നാലിന് ദുബൈ- ഗുവാഹത്തി സർവീസും ഏഴിന് അബുദാബി- ഗുവാഹത്തി സർവീസും ആരംഭിക്കും. ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നും പശ്ചിമേഷ്യലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്ന ആദ്യ കമ്പനിയായി എയർ ഇന്ത്യ എക്‌സ്പ്രസ്.
ചൊവ്വാഴ്ചകളിൽ ഉച്ചക്ക് 12.25ന് ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും വൈകിട്ട് 5.10ന് ദുബായിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്കുമായിരിക്കും സർവീസുകൾ. വെള്ളിയാഴ്ചകളിലാണ് അബുദാബിയിലേക്കുള്ള വിമാനം. രാവിലെ 11.30ന് ഗുവാഹത്തിയിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് 4.15ന് അബുദാബിയിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്ക് മടങ്ങും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ പ്രധാന ഹബ്ബുകളിൽ ഒന്നായ ഗുവാഹത്തിയിൽ നിന്നും ആഴ്ച തോറും 120 വിമാന സർവീസുകളാണുള്ളത് കമ്പനിക്കുള്ളത്. കൂടാതെ ദിബ്രുഗഢ്, ദിമാപൂർ, ഗുവാഹത്തി, ഇംഫാൽ എന്നിവിടങ്ങളിൽ നിന്നായി ആഴ്ച തോറും 290 വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ടെയിൽ ആർട്ടിൽ അസമിലെ ഗമോസ, ജാപി മോടിഫ്സ്, നാഗാലാൻറിലെ സുങ്‌കോടെപ്സു, മണിപ്പൂരിൽ നിന്നുള്ള അക്യോബി, മൊയ്‌രാങ് ഫീ, സഫീ ലാൻഫീ, അരുണാചൽ പ്രദേശിലെ ഇടു മിഷ്മി, മേഘാലയയുടെ ഖ്നെങ്,മിസോറാമിന്റെ പുവാൻചെ എന്നീ കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
