
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതിൽ ഒരു ഭാഗം ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇ.ഡി. വ്യക്തമാക്കുന്നു. എന്നാൽ റിയാസിന് കൈക്കൂലി ലഭിച്ചത് സിഎംആർഎൽ കമ്പനിയിൽ നിന്നല്ലെന്നും റിപ്പോർട്ടിലുണ്ട്. വിവിധയിടങ്ങളിൽനിന്ന് കൈക്കൂലി വ്യാപകമായി ലഭിക്കുന്നതിന്റെ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഇ.ഡി. ചൂണ്ടിക്കാട്ടുന്നു.
റിയാസിന്റെ കൈക്കൂലി ഇടപാടിനും ഹവാല വഴി പണം കടത്തിയതിനും ഭാര്യ ടി. വീണയുടെ ഡയറിയിൽ തെളിവുണ്ടെന്നും ഇ.ഡി. അവകാശപ്പെടുന്നു. കത്തിൽ വീണയുടെ ഡയറിയെ ‘റെഡ് ബുക്ക്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഡയറിയിലെ ഏഴ് പേജുകളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇ.ഡി. പറയുന്നു. ദുബായിലേക്ക് പണം കടത്തിയ സമയത്ത് രണ്ടാഴ്ചയോളം വീണ ദുബായിൽ താമസിച്ചതിനും തെളിവുണ്ടെന്നാണ് ഇ.ഡിയുടെ അവകാശവാദം. റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, വാരിസ് എന്നിവർക്ക് പണം കടത്തിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഇവർ ഇക്കാര്യം സമ്മതിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
