മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ നിരീക്ഷകരുടെ യോഗം കേരളത്തില്‍ തുടരുമ്പോള്‍ കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി. എംഎല്‍എമാരുടെ ഭൂരിപക്ഷം നേടി അജയ്യനായാലും കെ സി വേണുഗോപാലിന്‍റെ കേരളത്തിലെ ലാന്‍ഡിംഗില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകം. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ സിയെ കേരളത്തിലേക്ക് അയക്കണോയെന്നതില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് പ്രധാനം. ഇക്കാര്യത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി നടന്ന ചര്‍ച്ചയിലും രാഹുല്‍ മനസ് തുറന്നില്ലെന്നാണ് സൂചന.
കെ സിയെ പോലെ രാഹുല്‍ ഗാന്ധിക്ക് വിശ്വാസമുള്ള മറ്റൊരാള്‍ തല്‍ക്കാലം ഡെൽഹിയിലില്ല. മുഖ്യമന്ത്രി സ്ഥാനുത്തേക്കുള്ള മത്സരത്തില്‍ കെ സി വേണുഗോപാല്‍ ഉറച്ച് നില്‍ക്കുകയുമാണ്. മുഖ്യമന്ത്രി സ്ഥാനത്തക്ക് കെസി അല്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യമുയരുമ്പോള്‍ എഐസിസി നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത രമേശ് ചെന്നിത്തലക്കാണ്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായുള്ള അടുപ്പം ചെന്നിത്തലക്ക് മുതല്‍ കൂട്ടാകും.
അതേസമയം, തനിക്ക് നറുക്ക് വീണില്ലെങ്കില്‍ കെ സി നിര്‍ദ്ദേശിക്കുക ചെന്നിത്തലയെയായിരിക്കും. എന്നാല്‍ ജനവികാരം മാനിക്കണമെന്ന ലീഗിന്‍റെ നിലപാട് ഹൈക്കമാന്‍ഡ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് നിര്‍ണ്ണായകം. മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടി എംപിമാരയും ഉടന്‍ ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് വിവരം.
