മാന്നാറിൽ രണ്ട് പെൺമക്കൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. മനോജ് നൽകിയ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ മക്കളായ ശിവഗംഗ, ശിവകീർത്തന എന്നിവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സ്‌കൂളിൽ നിന്ന് കുട്ടികളെ വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് ഈ കടുംകൈ ചെയ്തത്. ജ്യൂസിൽ വിഷം കലർത്തി മക്കൾക്ക് നൽകുകയായിരുന്നു. വിഷമാണെന്ന് അറിയാതെയാണ് കുട്ടികൾ ജ്യൂസ് കുടിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മനോജും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മാന്നാർ പാലത്തിന് സമീപം കാറിനുള്ളിൽ ഇവരെ അബോധാവസ്ഥയിൽ കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മനോജ് മരണപ്പെട്ടിരുന്നു.
സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മനോജിനെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മനോജിന്റെ മൂത്ത മകൾ ശിവഗംഗ ആറാം ക്ലാസിലും ഇളയ മകൾ ശിവകീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
(ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്‌ലൈൻ നമ്പറായ 1056-ൽ വിളിക്കൂ, സഹായം തേടൂ.)
