മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ സമാജ് വാദി പാർട്ടി(എസ്പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉപമുഖ്യമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും രംഗത്തെത്തി.മദ്രസാ വിദ്യാഭ്യാസം ലഭിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലെന്നും വന്ദേഭാരതം ആലപിക്കുന്നില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി പറഞ്ഞത്. തുടർന്നാണ് മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താഗതിയാണെന്നും അദ്ദേഹം ആരോപിച്ചു.
