ബ്രിട്ടണിലെ ഗ്ലാസ്റ്റണ്‍ബറി സംഗീതോത്സവത്തില്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനങ്ങള്‍

ബ്രിട്ടണിലെ ഗ്ലാസ്റ്റണ്‍ബറി സംഗീതോത്സവത്തില്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് കലാകാരന്മാരും കാണികളും. സംഭവവുമായി ബന്ധപ്പെട്ട് സോമര്‍സെറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇസ്രയേലി എംബസിയും ബ്രിട്ടീഷ് സര്‍ക്കാരും സംഭവത്തെ അപലപിച്ചു. ഈ സംഭവത്തെ പ്രകോപനപരമായ കുറ്റകൃത്യമെന്നാണ് ബ്രിട്ടണ്‍ ഭരണകൂടം വിശേഷിപ്പിച്ചത്. ബിബിസി സംപ്രേഷണം ചെയ്ത തത്സമയ പ്രകടനത്തിനിടെ, പംഗ്-റാപ്പ് ജോഡികളിലെ അംഗമായ ബോബ് വൈലാന്‍, ‘ഐഡിഎഫിന് മരണം’ എന്ന് മുദ്രാവാക്യം മുഴക്കിയപ്പോള്‍ ജനങ്ങളും അതേറ്റെടുത്തു. തുടര്‍ന്ന് ബോബും കാണികളും പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. ജനക്കൂട്ടം പലസ്തീന്‍ പതാകകള്‍ വീശുകയും പലസ്തീന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇത് നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. എന്നാല്‍, ക്രിമിനല്‍ അന്വേഷണം ആവശ്യമായി വരുന്ന മറ്റ് കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സോമര്‍സെറ്റ് പോലീസ് അറിയിച്ചു.

 

അതേസമയം, വേദിയില്‍ പ്രകടിപ്പിച്ച പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യങ്ങള്‍ വളരെയധികം അസ്വസ്ഥതയുണ്ടാക്കി എന്ന് ലണ്ടനിലെ ഇസ്രയേലി എംബസി പറഞ്ഞു. ‘ഇസ്രയേല്‍ സൈന്യത്തിന് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇസ്രയേല്‍ രാഷ്ട്രത്തിന്റെ ശിഥിലീകരണത്തിന് വേണ്ടി വാദിക്കുകയാണ് ചെയ്യുന്നതെന്ന് എംബസി പറയുന്നു.

 

ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയുമായി സാംസ്‌കാരിക സെക്രട്ടറി ലിസ നാന്‍ഡി സംസാരിച്ചതായും ‘അടിയന്തര വിശദീകരണം’ ആവശ്യപ്പെട്ടതായും ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 2023 മുതല്‍ 56,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ട ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചതിനുശേഷം പലസ്തീന്‍ അനുകൂല പ്രകടനങ്ങളും സെമിറ്റിക് വിരുദ്ധ സംഭവങ്ങളുടെ വര്‍ദ്ധനവും പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *