
ബോളിവുഡിലെ ഒരുകാലത്തെ ശ്രദ്ധേയ നടി സയീദ ഖാന്റെ ജീവിതം അവസാനിച്ചത് മകന്റെ 20ാം പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു. ഭർത്താവ് ബ്രിജ് സദാനയ്ക്ക് സയീദയ്ക്ക് വിവാഹത്തിന് മുമ്പ് മറ്റൊരു ബന്ധത്തിൽ കുട്ടിയുണ്ടെന്ന സംശയമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒടുവിൽ 1990 ഒക്ടോബർ 21ന് വീട്ടിൽ നടന്ന വെടിവെപ്പിൽ സയീദയും മകൾ നമ്രതയും കൊല്ലപ്പെട്ടു. മകൻ കമാൽ സദാന വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. തുടർന്ന് ബ്രിജ് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ സയീദ, 11-ാം വയസ്സിലാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. ഒരു സിനിമാ പാർട്ടിയിൽ സംവിധായകൻ എച്ച്.എസ്. റാവൽ ശ്രദ്ധിച്ചതോടെയാണ് അവസരം ലഭിച്ചത്. 1961ൽ പുറത്തിറങ്ങിയ ‘കാഞ്ച് കി ഗുഡിയ’യിൽ മനോജ് കുമാറിനൊപ്പം നായികയായി അഭിനയിച്ചു. കിഷോർ കുമാറിനൊപ്പം ‘അപ്നാ ഹാത് ജഗന്നാഥ്’ ഉൾപ്പെടെ ‘മോഡേൺ ഗേൾ’, ‘വാണ്ടഡ്’, ‘ഫ്ലാറ്റ് നമ്പർ 9’, ‘ഹം മത്വാലേ നൗജവാൻ’, ‘ഏക് സാൽ പെഹ്ലേ’, ‘കന്യാദാൻ’, ‘വാസ്ന’ തുടങ്ങിയ ചിത്രങ്ങളിലും സയീദ അഭിനയിച്ചു. സിനിമയിലെ അവസരങ്ങൾ കുറഞ്ഞതോടെ സഹവേഷങ്ങളിലേക്ക് മാറിയ അവർ പിന്നീട് സംവിധായകനും നിർമാതാവുമായ ബ്രിജ് സദാനയെ വിവാഹം കഴിച്ച് അഭിനയരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു.
ബ്രിജുമായുള്ള വിവാഹത്തിന് ശേഷം സയീദ ഹിന്ദുമതം സ്വീകരിക്കുകയും ‘സുധ സദാന’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ദമ്പതികൾക്ക് നമ്രത എന്ന മകളും കമാൽ എന്ന മകനുമുണ്ടായി. ഇതിനിടെയാണ് എഴുത്തുകാരി ഷഗുഫ്ത റഫീഖുമായി ബന്ധപ്പെട്ട കുടുംബകഥ സംശയങ്ങൾക്ക് കാരണമായത്. സയീദയുടെ അമ്മ അൻവരി ബേഗമാണ് ഷഗുഫ്തയെ വളർത്തിയത്. ഇരുവരും തമ്മിലുള്ള സാമ്യം കാരണം സയീദയാണ് തന്റെ യഥാർഥ അമ്മയെന്ന് പലരും കരുതിയിരുന്നുവെന്ന് ഷഗുഫ്ത പിന്നീട് പറഞ്ഞിരുന്നു. ആരെങ്കിലും സയീദ തന്റെ അമ്മയാണോ എന്ന് ചോദിച്ചാൽ അങ്ങനെ പറയണമെന്ന് അൻവരി ഒരിക്കൽ നിർദേശിച്ചിരുന്നുവെന്നും ഷഗുഫ്ത വെളിപ്പെടുത്തിയിട്ടുണ്ട്. സയീദ തന്നോട് സാധാരണ സഹോദരിയേക്കാൾ വ്യത്യസ്തമായ അടുപ്പം കാണിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.
ഷഗുഫ്തയുടെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളിൽ ബ്രിജ് അസ്വസ്ഥനായിരുന്നുവെന്നും, വിവാഹത്തിന് മുമ്പ് സയീദയ്ക്ക് വിവാഹേതര ബന്ധത്തിൽ ഒരു കുട്ടിയുണ്ടായിരുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നും ഷഗുഫ്ത പറഞ്ഞിട്ടുണ്ട്. എന്നാൽ സംശയങ്ങൾ ഉണ്ടായിരുന്നിട്ടും ബ്രിജ് ഷഗുഫ്തയെയും അൻവരിയെയും സാമ്പത്തികമായി സഹായിച്ചിരുന്നതായും അവർ വ്യക്തമാക്കി. ഒടുവിൽ കമാലിന്റെ 20ാം പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കുടുംബത്തെ നടുക്കിയ വെടിവെപ്പ് നടന്നത്. സയീദ, നമ്രത, കമാൽ എന്നിവരെ ബ്രിജ് വെടിവെച്ച ശേഷം സ്വയം വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കമാൽ രക്ഷപ്പെട്ടത് മാത്രമാണ് ആ ദുരന്തത്തിൽ ശേഷിച്ച പ്രധാന കണ്ണി. പിന്നീട് 1992ൽ കാജോളിനൊപ്പം ‘ബേഖുദി’യിലൂടെ കമാൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.
