Home » Blog » kerala Mex » പെൻഷനുകളുടെ സാമ്പത്തിക ഉത്തരവാദിത്വം പൂർണ്ണമായും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് മാറ്റി കേന്ദ്ര സർക്കാർ
modis-680x450

ദേശീയ സാമൂഹ്യ സഹായ പരിപാടിക്ക് കീഴിലുള്ള പെൻഷനുകളുടെ സാമ്പത്തിക ഉത്തരവാദിത്വം പൂർണ്ണമായും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് മാറ്റി കേന്ദ്ര സർക്കാർ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മൂന്ന് കോടിയോളം ഗുണഭോക്താക്കളെ ബാധിക്കുന്നതാണ് ഈ പുതിയ നിലപാട്. പെൻഷൻ വിതരണത്തിനുള്ള ഫണ്ട് സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ കണ്ടെത്തണമെന്നും, കൂടുതൽ പേരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളുടെ തനത് ഫണ്ട് ഉപയോഗിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. 2014-ൽ അധികാരത്തിൽ വന്ന ശേഷം പെൻഷൻ തുകയിൽ ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ തയ്യാറാകാത്ത കേന്ദ്രം, ഇപ്പോൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് പാടെ പിന്മാറുകയാണ്.

നിലവിൽ 2007-12 കാലയളവിൽ തയ്യാറാക്കിയ പഴയ പട്ടിക അനുസരിച്ചാണ് കേന്ദ്രം പെൻഷൻ നൽകുന്നത്. 60 നും 79 നും ഇടയിൽ പ്രായമുള്ളവർക്ക് വെറും 200 രൂപയും, ഭിന്നശേഷിക്കാർക്കും വിധവകൾക്കും 300 രൂപയുമാണ് പ്രതിമാസം അനുവദിക്കുന്നത്. കാലാനുസൃതമായി ഈ തുക വർദ്ധിപ്പിക്കാനോ അർഹരായ പുതിയ ആളുകളെ പട്ടികയിൽ ഉൾപ്പെടുത്താനോ കേന്ദ്രം തയ്യാറായിട്ടില്ല. ഈ പരിമിതികൾ പരിഹരിക്കേണ്ട ബാധ്യത സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് വഴി കേന്ദ്രം തങ്ങളുടെ ഭരണഘടനാപരമായ കടമകളിൽ നിന്ന് കൈകഴുകുകയാണെന്ന വിമർശനം ശക്തമാണ്.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന തരത്തിലുള്ള പുതിയ നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന സാഹചര്യത്തിലാണ് പെൻഷൻ കാര്യത്തിലും കേന്ദ്രത്തിന്റെ ഈ പിന്മാറ്റം. മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഏക ആശ്വാസമായ സാമൂഹ്യസുരക്ഷാ പദ്ധതികളെ ഇത് പ്രതിസന്ധിയിലാക്കും. ഫണ്ട് കണ്ടെത്താൻ സംസ്ഥാനങ്ങൾ ബുദ്ധിമുട്ടുന്നതോടെ അർഹരായ പലർക്കും പെൻഷൻ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.