
ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിലെ എഥനോളിന്റെ കൃത്യമായ ശതമാനം പ്രദർശിപ്പിക്കണമെന്നും, ബില്ലുകളിൽ ഇത് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, പി. ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അഭിഭാഷകനായ നരേന്ദ്ര ഗോസ്വാമിയാണ് പൊതുതാൽപ്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഇന്ധനത്തിൽ എത്ര ശതമാനം എഥനോൾ കലർന്നിട്ടുണ്ടെന്ന് അറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും, ഇത് വ്യക്തിപരമായ വിഷയമല്ലെന്നും രാജ്യത്തെ പൗരന്മാരുടെ പൊതുവായ ആശങ്കയാണെന്നും ഹർജിക്കാരൻ വാദിച്ചു. തൻ്റെ ആവശ്യം വ്യക്തിപരമല്ലെന്നും രാജ്യത്തെ പൗരന്മാരുടെ ആശങ്കയെ തുടർന്ന് ഉള്ളതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്താണ് വാങ്ങുന്നതെന്ന് അറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഹർജി തള്ളിയ കോടതി, ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
