കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ 440.42 കോടി രൂപ നിക്ഷേപമുള്ള മൂന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പാർട്ടി ഫണ്ടിൽ നിന്ന് വ്യാപകമായ സംശയാസ്പദ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കലും ഫണ്ടുകളുടെ ദുരുപയോഗവും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നുമാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി നടപടിയിൽ തൃണമൂൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കേസുമായി ബന്ധപ്പെട്ട് ഡൽഹി-എൻസിആർ മേഖലയിലെ അഞ്ച് കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തി.
ഇവയെല്ലാം വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന കെയർവെൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണെന്നാണ് ഇ ഡി അറിയിച്ചത്. 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കും അതുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാപനത്തിലേക്കും കൈമാറിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് ഇ ഡി വ്യക്തമാക്കുന്നത്.കെയർവെൽ ഏവിയേഷൻ പുതുതായി രൂപീകരിച്ച അനുബന്ധ സ്ഥാപനത്തിന്റെ അക്കൗണ്ടുകളിലേക്ക് ഏകദേശം 82.96 കോടി രൂപ കൈമാറിയതായും അന്വേഷണത്തിൽ വ്യക്തമായതായാണ് ഇ ഡി പറയുന്നത്.
ഈ തുകയിൽ വലിയൊരു പങ്ക് ‘എംബ്രയർ ലെഗസി 600’ വിമാനവും ‘അഗസ്റ്റ 109 എസ്പി’ ഹെലികോപ്റ്ററും വാങ്ങുന്നതിനാണ് വിനിയോഗിച്ചതെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ഈ രണ്ട് വിമാനങ്ങൾ വാങ്ങുന്നതിനായി ആകെ 112 കോടി രൂപ ചെലവഴിച്ചതായും ഇഡി അറിയിച്ചു.അഗസ്റ്റ ഹെലികോപ്റ്റർ വാങ്ങുന്നതിന് വിദേശ ധനസഹായവും ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ ഫണ്ടിന്റെ ഭൂരിഭാഗവും നേരിട്ട് തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ നിന്നാണ് എത്തിയതെന്നുമാണ് അന്വേഷണ ഏജൻസി പറയുന്നത്. ഈ വിദേശ ധനസഹായത്തിന്റെ ഉറവിടവും അതിൽ നിയമലംഘനമുണ്ടായിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്നും ഇഡി വ്യക്തമാക്കി.
വിമാനങ്ങളും ഹെലികോപ്റ്ററും വാങ്ങിയ ശേഷം അവ തൃണമൂൽ കോൺഗ്രസിന് വാടകയ്ക്ക് നൽകിയെന്നും, അതിന്റെ ഉപയോഗത്തിനെന്ന പേരിൽ വീണ്ടും വൻതുകകൾ കൈമാറിയതായും ഇ ഡി പറയുന്നുണ്ട്. യഥാർഥ സാമ്പത്തിക ഇടപാടുകളും യഥാർഥ ഗുണഭോക്താക്കളെയും മറച്ചുവയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക ഘടന രൂപകൽപ്പന ചെയ്തതെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക നിഗമനമെന്നാണ് റിപ്പോർട്ട്.പണത്തിന്റെ ഉറവിടം, ഫണ്ടുകളുടെ വിനിയോഗം, വിദേശ ധനസഹായം, ബന്ധപ്പെട്ട കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം വിശദമായി പരിശോധിച്ചുവരികയാണെന്നും, അന്വേഷണ പുരോഗതിക്കനുസരിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
