പാർട്ടി നേതൃയോഗത്തിൽ ക്ഷണിച്ചില്ലെന്ന വാർത്ത നിഷേധിക്കാതെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: തന്നെ പാര്‍ട്ടി നേതൃയോഗത്തില്‍ ക്ഷണിച്ചില്ലെന്ന വാര്‍ത്ത നിഷേധിക്കാതെ ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പറയേണ്ടവര്‍ പറഞ്ഞല്ലോ എന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് സുരേന്ദ്രനെ കൂടാതെ മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരനെയും സി കെ പത്മനാഭനെയും ഒഴിവാക്കിയെനന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇതിലാണ് സുരേന്ദ്രൻ പ്രതികരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു തൃശൂരില്‍ നടന്നത്. യോഗത്തില്‍ മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസിനും കുമ്മനംരാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ സെഷനുകളില്‍ സംസാരിക്കുകയും ചെയ്തിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ചചെയ്യുന്ന യോഗത്തിലേക്ക് മുതിര്‍ന്ന നേതാക്കളെ ക്ഷണിക്കാതിരുന്നത് നേതാക്കള്‍ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലമാണെന്നാണ് സൂചന. കെ സുരേന്ദ്രന്റെയും മുരളീധരന്റെയും ഗ്രൂപ്പിലുള്ള നേതാക്കളോടും സമാന സമീപനമെന്നാണ് പരാതി.

മാത്രവുമല്ല, സംസ്ഥാന നേതൃയോഗത്തെ ഗ്രൂപ്പ് യോഗമാക്കിയെന്ന് മുരളീധരന്‍ വിഭാഗം ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പി കെ കൃഷ്ണദാസ് പക്ഷത്തിന് മുന്തിയ പരിഗണന നല്‍കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വീഴ്ച കോര്‍ കമ്മിറ്റിയില്‍ സമ്മതിച്ച രാജീവ് ചന്ദ്രശേഖര്‍ ഇനി ഒരു യോഗത്തിലും ഇത്തരമൊരു പരാതിക്ക് ഇടവരുത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം നിലമ്പൂരിലെ ബിജെപിയുടെ ദയനീയ പരാജയത്തെക്കുറിച്ചും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലമ്പൂരില്‍ മൂന്നാം ശക്തി ആരെന്ന് ജനങ്ങള്‍ക്ക് ആശയകുഴപ്പമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ആശയത്തിന് മാറ്റമുണ്ടോ എന്ന ചോദ്യത്തിന് ബിജെപിയുടെ അടിസ്ഥാന ആശയത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

More From Author

Leave a Reply

Your email address will not be published. Required fields are marked *