ഡൽഹി: തൃണമൂൽ കോൺഗ്രസ് തങ്ങളുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, മമത ബാനർജിക്ക് കരുത്തുപകരാൻ കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യാ’ ബ്ലോക്ക് യോഗത്തിന് ശേഷം മമത ബാനർജി ഡൽഹിയിലെ വസതിയിലെത്തി സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിപ്പുറപ്പെട്ട കലാപമാണ് മമതയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. നിരവധി എംപിമാരും എംഎൽഎമാരും പാർട്ടി വിടുകയും വിമത നീക്കങ്ങൾ ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ, തൃണമൂൽ അണികൾക്കിടയിൽ ആശങ്ക പടരുകയാണ്. ഈ നിർണ്ണായക ഘട്ടത്തിലാണ് പ്രതിപക്ഷ സഖ്യത്തിലെ പ്രധാന നേതാവെന്ന നിലയിൽ സോണിയ ഗാന്ധി മമതയ്ക്ക് പിന്തുണയുമായി എത്തിയത്.
ഇന്ത്യാ ബ്ലോക്ക് യോഗത്തിൽ വെച്ച് ഇരുവരും പരസ്പരം ആലിംഗനം ചെയ്തതും, സോണിയ ഗാന്ധി മമതയെ ‘ഷെർണി’ (സിംഹിണി) എന്ന് വിശേഷിപ്പിച്ചതും പാർട്ടിക്ക് ലഭിച്ച വലിയൊരു രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തുന്നത്. ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങളും സഖ്യത്തിലെ ഏകോപനവും ചർച്ചയായതായാണ് സൂചന.
