രാജ്യത്ത് പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നവർക്കായി ഏപ്രിൽ 1 മുതൽ കൂടുതൽ കർശനമായ നിയമങ്ങൾ നിലവിൽ വരുന്നു. നിലവിൽ 2026 മാർച്ച് 31 വരെ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഈ ലളിതമായ പ്രക്രിയ അവസാനിക്കും. പുതിയ അപേക്ഷകർ ആധാർ കാർഡിനൊപ്പം അധിക തിരിച്ചറിയൽ രേഖകൾ കൂടി സമർപ്പിക്കേണ്ടി വരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സങ്കീർണ്ണമായ നടപടികൾ ഒഴിവാക്കാൻ മാർച്ച് 31-നകം അപേക്ഷിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.
ജനനത്തീയതി സ്ഥിരീകരിക്കുന്നതിനായി അധിക രേഖകൾ നിർബന്ധമാക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇനി മുതൽ ആധാർ കാർഡിനൊപ്പം ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഒന്ന് കൂടി ഹാജരാക്കേണ്ടി വരും. കൂടാതെ, ഏപ്രിൽ ഒന്നിന് ശേഷം പഴയ അപേക്ഷാ ഫോമുകൾ സ്വീകരിക്കില്ല. അപേക്ഷകർക്കായി പരിഷ്കരിച്ച പുതിയ ഫോമുകൾ സർക്കാർ ഉടൻ പുറത്തിറക്കും.
മറ്റൊരു പ്രധാന നിബന്ധന പാൻ കാർഡിലെ പേരും ആധാറിലെ പേരും തമ്മിലുള്ള കൃത്യതയാണ്. 2026 ഏപ്രിൽ മുതൽ പാൻ കാർഡിലെ പേര് ആധാർ രേഖകളുമായി അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി പൊരുത്തപ്പെടണം. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമൺ സർവീസസ് സെന്ററുകൾ (CSC) വഴിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അപേക്ഷ സംബന്ധിച്ച കൂടുതൽ സംശയങ്ങൾക്ക് abhirendra.pal@csc.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
